ഇന്ത്യയിലെ പെട്രോൾ വില കുറയ്ക്കേണ്ടതിൻറെ ഉത്തരവാദിത്തം ആർക്ക് എന്ന വിഷയത്തിലായിരുന്നു എസ് ബി എസ് മലയാളം റേഡിയോയിൽ പി എസ് ശ്രീധരൻപിള്ളയുമായുള്ള അഭിമുഖം.
ലിറ്ററിന് അന്പതു രൂപ നിരക്കിൽ പെട്രോൾ നൽകാൻ ബി ജെ പി സർക്കാരിന് കഴിയും എന്ന ചില ബി ജെ പി നേതാക്കളുടെ പ്രഖ്യാപനം യാഥാർത്ഥ്യമാകുമെന്ന് താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി ഒരിക്കലും 50 രൂപയ്ക്ക് പെട്രോൾ നൽകും എന്ന് പറഞ്ഞിട്ടില്ലെന്നും, കേരളത്തിലെ ചില നേതാക്കൾ മാത്രമാണ് അങ്ങനെ പറഞ്ഞതെന്നും പി എസ് ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. അത് അവരുടെ അജ്ഞതയാണെന്നും, ആ അജ്ഞതയോർത്ത് താൻ ദുഖിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.
ബി ജെ പി സംസ്ഥാന നേതാവായ കെ സുരേന്ദ്രനാണ് ഇത് പറഞ്ഞത് എന്ന കാര്യം എസ് ബി എസ് ചൂണ്ടിക്കാട്ടിയപ്പോൾ, ആരുടെയും പേരു താൻ പറയുന്നില്ലെന്നും, കേന്ദ്രസർക്കാർ പറയേണ്ട കാര്യങ്ങൾ കേരളത്തിലെ നേതാക്കൾ എങ്ങനെയാണ് പറയുക എന്നുമായിരുന്നു അദ്ദേഹത്തിൻറെ വിശദീകരണം.
പി എസ് ശ്രീധരൻപിള്ളയുടെ മറുപടി ഇവിടെ.
നരേന്ദ്രമോഡി സർക്കാർ നോട്ടു നിരോധിച്ച സമയത്തായിരുന്നു രണ്ടു മാസത്തിനുള്ളിൽ അന്പതു രൂപയ്ക്ക് പെട്രോൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ ചാനൽ ചർച്ചകളിൽ പറഞ്ഞത്. അന്പതു രൂപയ്ക്ക് പെട്രോൾ ലഭിക്കുകയും, നോട്ടു നിരോധനം മൂലം മൂന്നു ലക്ഷ കോടി രൂപയെങ്കിലും ഖജനാവിലേക്ക് തിരികെയെത്താതിരിക്കുകയും ചെയ്തില്ലെങ്കിൽ അവതാരകൻ പറയുന്നത് എന്തും ചെയ്യാം എന്നായിരുന്നു ചർച്ചയിൽ കെ സുരേന്ദ്രൻറെ വാക്കുകൾ.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കേള്‍ക്കാം

