SKIP TO MAIN CONTENT

ഓസ്ട്രേലിയയിൽ അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ്; ഏപ്രിൽ 16 വരെ ജാഗ്രത പാലിക്കണം

പടിഞ്ഞാറൻ സിഡ്‌നിയിൽ വൈറസിൻറെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസൗത്ത് വെയിൽസ് ആരോഗ്യ വകുപ്പാണ് അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ് നൽകിയത്. പകർച്ചവ്യാധിയെ തടയാൻ പ്രതിരോധ നടപടികൾ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

A Filipino child who is suffering from measles is treated inside a government hospital in Manila.
A Filipino child who is suffering from measles is treated inside a government hospital in Manila. Source: AAP

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ഏപ്രിൽ 16 വരെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പിൻറെ നിർദ്ദേശം. ഒരു കുട്ടിയിൽ നിന്ന് മറ്റൊരു സ്ത്രീയിലേക്ക് രോഗം പകർന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രോഗ ബാധിതയായ സ്ത്രീ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യ വകുപ്പ് പരസ്യപ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക്‌ടൗൺ K മാർട്ട്, ബ്ലാക്ക്‌ടൗൺ ബേബി ബണ്ടിംഗ്, വിൻസ്റ്റൺ ഹിൽസ് മാൾ, വെസ്റ്റ്‌മീഡ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് എന്നീ സ്ഥലങ്ങളിൽ മാർച്ച് 24 മുതൽ മാർച്ച് 29 വരെ സന്ദർശനം നടത്തിയവർ രോഗലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.

എന്താണ് അഞ്ചാംപനി?

മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. വായുവിലൂടെ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവാണ് അഞ്ചാംപനി വേഗത്തിൽ പടരാൻ ഇടയാക്കുന്നത്.

രോഗമുള്ള ഒരാളിൽ നിന്ന് 20 പേരിലേക്കെങ്കിലും വൈറസിന് എത്തിപ്പെടാൻ സാധിക്കും. രോഗം പകരുന്നതിന് മുഖാമുഖ സമ്പർക്കം വേണമെന്നില്ല.

ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടാകുന്ന തൊണ്ണൂറ് ശതമാനം ആളുകൾക്കും അഞ്ചാംപനി പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചുമ, തുമ്മൽ എന്നിവയിലിലൂടെ വൈറസിന് വളരെ വേഗം മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കും.

പനി, വീക്കമുള്ള കണ്ണ്, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങളുള്ളവർ ജാഗ്രത പാലിക്കണം. മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാട് തലയിൽ നിന്ന് ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് പടരുമെന്ന് വെസ്റ്റേൺ സിഡ്‌നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ പബ്ലിക് ഹെൽത്ത് യൂണിറ്റിൻ്റെ ആക്ടിംഗ് ഡയറക്ടർ ഡോ കോൺറാഡ് മൊറേര പറഞ്ഞു.

രോഗബാധിതരിൽ മൂന്നിലൊന്ന് ആളുകൾക്കും ആശുപത്രി പ്രവേശനം ആവശ്യമാണെന്നും ആയിരത്തിൽ ഒരാൾക്ക് മസ്തിഷ്ക വീക്കമുണ്ടാകാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

എങ്ങനെ പ്രതിരോധിക്കാം...?

ഉയർന്ന വാക്‌സിനേഷൻ നിരക്കാണ് അഞ്ചാംപനിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. കുട്ടികൾക്ക് 12 മാസത്തിനുള്ളിൽ വാക്സിൻറെ ആദ്യ ഡോസ് സൗജന്യമായി ലഭിക്കും. ആറുമാസമോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾ അഞ്ചാംപനി ബാധയുള്ള രാജ്യത്തേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് വാക്സിനേഷൻ നൽകാവുന്നതാണ്.

അഞ്ചാംപനിയെ പൂർണ്ണമായി പ്രതിരോധിക്കുനതിന് രണ്ട് ഡോസ് വാക്സിൻ ആവശ്യമാണ്. ഈ വാക്സിൻ ചിക്കൻപോക്സ്, മുണ്ടിനീർ എന്നിവയ്ക്കെതിരെയും പ്രതിരോധം തീർക്കും.

അഞ്ചാംപനി വ്യാപനം തടയാൻ കുറഞ്ഞത് 95 ശതമാനം വാക്സിനേഷൻ നിരക്ക് ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ നിലവിലെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിലെ നിരക്ക് 83 ശതമാനം മാത്രമാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now