2016 ലെ ക്രിസ്ത്മസ് ദിനത്തിൽ മെൽബൺ നഗരത്തിന്റ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഹ്മദ് മുഹമ്മദ് (27), അബ്ദുള്ള ചാരനി (29), ഹംസ അബ്ബാസ് (24) എന്നിവർക്കാണ് വിക്ടോറിയൻ സുപ്രീം കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.
ഇതിൽ മുഹമ്മദിനും ചാരനിക്കും 38 വർഷം വീതമാണ് ശിക്ഷ. 28 വർഷവും ആറ് മാസവും കഴിഞ് മാത്രമേ ഇവർക്ക് പരോൾ ലഭിക്കുകയുള്ളു.
ആക്രമണത്തിനായുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട അബ്ബാസിന് 22 വർഷമാണ് ജയിൽ ശിക്ഷ വിധിച്ചത്. 16 വർഷവും ആറ് മാസവും കഴിഞ് മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുള്ളൂ.
മെൽബൺ നഗരത്തിൽ ആക്രമണം നടത്താനുള്ള പദ്ധതി സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് ശിക്ഷ വിധിച്ച ജഡ്ജി ക്രിസ്റ്റഫർ ബീൽ പറഞ്ഞു.
പ്രതികൾ മൂന്ന് പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ നവംബറിൽ ജൂറി വിധിച്ചിരുന്നു.
മെൽബൺ നഗരത്തിലെ ഫെഡറേഷൻ സ്‌ക്വയർ, സെയിന്റ് പോൾസ് കത്തീഡ്രൽ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്.
ബോംബ് സ്ഫോടനം നടത്താനും ആളുകളുടെ തലയറുക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്നായിരുന്നു പ്രോസിക്യൂഷൻറെ വാദം. ബോംബ് നിർമ്മിക്കാനായി പ്രതികൾ ലോഹ പൈപ്പുകളും, ബാറ്ററികളും, മറ്റും വാങ്ങിയിരുന്നതായി കേസിന്റെ വിചാരണയിൽ കോടതി പരിശോധിച്ചിരുന്നു. കൂടാതെ വടിവാളും, തോക്കും കരുതിരിയുന്നതായും കോടതി കണ്ടെത്തിയിരുന്നു.
പദ്ധതി രഹസ്യമായി നിരീക്ഷിച്ച പൊലീസ് 2016 ഡിസംബർ 22ന് ഇവരെ പിടികൂടിയിരുന്നു.
പദ്ധതിയിൽ ഉൾപ്പെട്ട അബ്ബാസിന്റെ സഹോദരൻ ഇബ്രാഹിം കേസിന്റെ വിചാരണക്കിടെ കുറ്റം സമ്മതിക്കുകയും ഇയാൾക്ക് കോടതി നേരത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

