ഇന്ത്യന്‍ വ്യവസായ ഭീമന്‍മാരായ അദാനി വടക്കന്‍ ക്വീന്‍സ്ലാന്റില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍മൈക്കല്‍ കല്‍ക്കരി ഖനി പദ്ധതിക്കാണ് അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്.
ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് അദാനി സമര്‍പ്പിച്ച അവസാന പ്ലാന്‍ ഒറ്റ ദിവസം കൊണ്ടാണ് സംസ്ഥാന ശാസ്ത്ര-പരിസ്ഥിതി വകുപ്പ് അംഗീകരിച്ചത്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒരു ഡസനോളം വ്യത്യസ്ത പ്ലാനുകള്‍ ഇതിനായി സമര്‍പ്പിച്ചെങ്കിലും പരിസ്ഥിതി വകുപ്പ് അനുമതി നല്‍കിയിരുന്നില്ല.

ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വടക്കന്‍ ക്വീന്‍സ്ലാന്റ് മേഖലയില്‍ കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ ലേബര്‍ സര്‍ക്കാര്‍ വളരെ പെട്ടെന്ന് അനുമതികള്‍ നല്‍കിയത്. വിവിധ വകുപ്പുകള്‍ ഈ തീരുമാനം വലിച്ചു നീട്ടുന്നതില്‍ അതൃപ്തിയുണ്ടെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു.
കല്‍ക്കരി ഖനി പദ്ധതി നടപ്പാക്കിയാല്‍ കാല്‍മൈക്കല്‍ നദിയിലും, ഗലിലീ ബേസിന്‍ പ്രദേശത്തും ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്ന് നിരവധി പരിസ്ഥിതി സംഘടനകള്‍ ഇപ്പോഴും ആരോപിക്കുന്നുണ്ട്. ഇവിടെയുള്ള മരുപ്രദേശങ്ങളിലെ നീരുറവകള്‍ ഇല്ലാതാകുമെന്നാണ് ഭൂഗര്‍ഭജലം സംബന്ധിച്ചുള്ള ആശങ്ക.
എന്നാല്‍ ഇതുസംബന്ധിച്ച് പരിസ്ഥിതി വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ പ്ലാന്‍ അദാനി സമര്‍പ്പിച്ചതെന്ന് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
നിര്‍മ്മാണം ഉടന്‍
സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയാല്‍ ഖനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും എന്നാണ് അദാനി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രദേശത്തെ വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയിനത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കും സംസ്ഥാനം രണ്ടാഴ്ച മുമ്പ് അനുമതി നല്‍കിയിരുന്നു.

ഇതോടെ പദ്ധതി തുടങ്ങുന്നതിനുള്ള എല്ലാ അനുമതികളും അദാനിക്ക് ലഭിച്ചിരിക്കുകയാണ്.
വര്‍ഷം 60 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം ചെയ്‌തെടുക്കുന്നതിനുള്ള അനുമതിയാണ് കമ്പനിക്ക് ഉള്ളത്. നിലവില്‍ 27.5 ദശലക്ഷം ടണ്ണാണ് ഖനനം ചെയ്യാനുള്ള പദ്ധതി.
1,500ഓളം തൊഴിലാളികള്‍ ഖനിയിലുണ്ടാകും.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

