ഓസ്ട്രേലിയയിലെ ഔദ്യോഗിക ടി-20 ലീഗായ ബിഗ് ബാഷിന്റെ ഈ സീസണിലെ ആദ്യമത്സരത്തിൽ അർജുൻ നായരുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവും ക്യാപ്റ്റൻ ഷെയ്ൻ വാട്സൻറെ മിന്നൽ ബാറ്റിംഗുമാണ് സിഡ്നി തണ്ടേഴ്സിനെ വിജയത്തിലെത്തിച്ചത്.
150 റൺസെന്ന ലക്ഷ്യവുമായി ഇറങ്ങിയ സിഡ്നി തണ്ടേഴ്സിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ക്രീസിൽ അർജുൻ നായരും ഐഡൻ ബ്ലിസാർഡും. ഗ്രൗണ്ടിലും ഗാലറിയിലും ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ.
ഷോൺ ആബറ്റിന്റെ ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്ക്. തേർഡ്മാന് വലതു വശത്തുകൂടെ അത് ബൗണ്ടറിയിലേക്ക് പായിച്ച് അർജുൻ സിക്സേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി.
അടുത്ത പന്ത് ഷോർട്ട് പിച്ചെറിഞ്ഞ് അർജുനെ വീഴ്ത്താമെന്ന് ആബറ്റ് കണക്കു കൂട്ടിയെങ്കിലും രക്ഷയുണ്ടായില്ല. അതും ബൗണ്ടറിക്ക് പുറത്തേക്ക്.
ഒടുവിൽ അവസാന പന്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ബാറ്റിംഗ് ക്രീസിൽ വീണ്ടും അർജുൻ. ജയിക്കാൻ തണ്ടേഴ്സിന് വേണ്ടത് ഒറ്റ റൺ മാത്രം.
ഓഫ് സ്റ്റംപിന് ഏറെ പുറത്തേക്കെറിഞ്ഞ് അർജുനെ ബീറ്റ് ചെയ്യാനായിരുന്നു ഷോൺ ആബറ്റിന്റെ ശ്രമം. എന്നാൽ കവർ പോയിന്റ് ഫീൽഡർക്ക് നേരേ പന്ത് തട്ടിയിട്ട അർജുൻ മിന്നൽപ്പിണരിൻറെ വേഗത്തിൽ ഒരു റൺ പൂർത്തിയാക്കി. സീസണിലെ ആദ്യ ജയം മലയാളിമികവിൽ സിഡ്നി തണ്ടേഴ്സിന് സ്വന്തം.
നേരത്തേ ബൗളിംഗിലും അർജുൻ തിളങ്ങിയിരുന്നു. നാലോവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റാണ് അർജുന്റെ സമ്പാദ്യം. മോയ്സസ് ഹെൻറിക്കസിൻറെയും യോഹാൻ ബോതയുടെയും വിക്കറ്റുകളാണ് ഓസീ ക്രിക്കറ്റിലെ വണ്ടർ കിഡ് ആയ അർജുൻ സ്വന്തമാക്കിയത്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

