ഈ വർഷം മാർച്ചിൽ സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശമായ ലിഡ്‌കോംബിലുള്ള 27 കാരനായ പർദീപ് ലോഹൻ ഇയാളുടെ ഭാര്യയേയും രണ്ടര മാസം പ്രായമായ മകളെയും നിർബന്ധപൂർവം ഇന്ത്യയിലേക്ക് അയച്ചു എന്നാണ് ഫെഡറൽ പോലീസ് ആരോപണം. ഇതിനെതിരെയാണ് പർദീപിനെതിരെ ഫെഡറൽ പോലീസ് മനുഷ്യക്കടത്തിന് കേസ് എടുത്തിരിക്കുന്നത്.
ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. കേസിന്റെ തുടർനടപടികൾക്കായി ഡിസംബർ 19 ന് കോടതി വീണ്ടും ചേരും.
പർദീപ് ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും ആണ് ഭാര്യയേയും കുഞ്ഞിനേയും ഇവരുടെ സമ്മതമില്ലാതെ രാജ്യത്തു നിന്നും അയച്ചതെന്ന് ഫെഡറൽ പോലീസ് ആരോപിക്കുന്നു .
പർദീപിൻെ ഭാര്യ ഇന്ത്യയിൽ ജനിച്ചതാണ്. എന്നാൽ മകൾ ഓസ്‌ട്രേലിയൻ പൗരയാണ്.
ഭാര്യയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് തെറ്റായതും തെറ്റിദ്ധാരണാജനകമായതുമായ വിവരങ്ങൾ ഇയാൾ കുടിയേറ്റ കാര്യ വകുപ്പിന് നൽകിയെന്നും ആരോപണമുണ്ട്. ഇതിനെതിരെയും പ്രദീപിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .
ഭാര്യയുടെ വിസയും കുട്ടിയുടെ പാസ്പോർട്ടും റദ്ദാക്കാനും ഇയാൾ കുടിയേറ്റ കാര്യ വകുപ്പിനെ ബന്ധപ്പെട്ടിരുന്നുവെന്നും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു വരാതിരിക്കാനാണ് ഇങ്ങനെ ഒരു നടപടി ഇയാൾ കൈക്കൊണ്ടതെതെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ഹ്യൂമൻ ട്രാഫിക്കിങ് ടീമിലെ ഡിറ്റക്ടീവ്‌സിന്റെ നോട്ടപ്പുള്ളിയായിരുന്നു പർദീപ്. അതിനു പിന്നാലെ എൻ ജി ഓ ആയ ആന്റി സ്ലേവറി ഓസ്ട്രേലിയയും ഇയാളെക്കുറിച്ച് എ എഫ് പി ക്കു വിവരങ്ങൾ നൽകിയിരുന്നു .
എന്നാൽ ഇയാളുടെ ഉദ്ദേശമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡിറ്റക്റ്റീവ് സപ് ഇവാൻസ് പറഞ്ഞു.
12 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. കൂടാതെ വിശ്വാസ വഞ്ചനക്കും, തെറ്റായ രേഖകൾ ഉപയോഗിച്ചതിനും ഇയാൾക്ക് യഥാക്രമം പത്തും അഞ്ചും വർഷങ്ങൾ വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

