പുതിയ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെത്തുടർന്ന് ബ്രിസ്‌ബൈനിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ നിശ്ചയിച്ചത് പ്രകാരം ഇന്ന് പിൻവലിക്കുമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ അറിയിച്ചു.
സംസ്ഥാനത്ത് പ്രാദേശികമായി ഒരു രോഗബാധ മാത്രമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്നാണ് ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
വ്യാഴാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണിക്കാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.
ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ ബ്രിസ്‌ബൈൻകാർക്ക് ഈസ്റ്റർ ആഘോഷിക്കാമെന്ന് പ്രീമിയർ അറിയിച്ചു.
അതേസമയം ചില നിയന്ത്രണങ്ങൾ നിലനിൽക്കും.സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമായും തുടരും. രണ്ടാഴ്ചത്തേക്കാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണി മുതൽ ഏപ്രിൽ 15 ഉച്ചവരെ കെട്ടിടത്തിനകത്തും പുറത്തും മാസ്ക് നിര്ബന്ധമാണ്. കൂടാതെ വീടുകളിൽ ഒത്തുചേരാവുന്നവരുടെ എണ്ണവും 30 ആയി തുടരും.
വൈറസ്ബാധ തീർത്തു ഇല്ലാതായില്ലെന്നും അതുകൊണ്ട് തന്നെ ബിസിനസ്സുകളും ആരാധനാലയങ്ങളും രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിക്കണമെന്നും പ്രീമിയർ നിർദ്ദേശിച്ചു.
വിദേശത്തു നിന്ന് സംസ്ഥാനത്തേക്കെത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നത് ഏപ്രിൽ അവസാനം വരെ നീട്ടുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രീമിയർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച രോഗബാധയിൽ ഒമ്പതും ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്. ക്വീൻസ്‌ലാന്റിൽ സജ്ജീവമായ 82 കേസുകളാണ് ഉള്ളത്.