പാല്‍വില കൂട്ടില്ലെന്ന് കോള്‍സും ആല്‍ഡിയും; ഇവ ബഹിഷ്കരിക്കണമെന്ന് കൃഷിമന്ത്രി

ലിറ്ററിന് ഒരു ഡോളര്‍ നിരക്കില്‍ പാല്‍ വില്‍ക്കുന്ന നടപടി അവസാനിപ്പിക്കില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കോള്‍സും ആല്‍ഡിയും വ്യക്തമാക്കി. വില കൂട്ടാന്‍ തയ്യാറാകുന്നതു വരെ ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബഹിഷ്‌കരിക്കണമെന്ന് ഫെഡറല്‍ കൃഷിമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.

milk price Coles

Source: AAP

ലിറ്ററിന് ഒരു ഡോളര്‍ നിരക്കില്‍ പാല്‍ വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സ് തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ പത്തു ശതമാനം വര്‍ദ്ധനവാണ് വൂള്‍വര്‍ത്ത്‌സില്‍ പാല്‍വിലയില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ വൂള്‍വര്‍ത്ത്‌സിന്റെ നടപടി പിന്തുടരില്ലെന്ന്  കോൾസും ആൽഡിയും അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ ജീവിത ചെലവ് ഉയരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിക്കില്ലെന്ന് കോൾസ് അറിയിച്ചത്.

പാലിന്റെ വില വര്ധിപ്പിക്കാതെ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുന്ന മറ്റ് മാര്ഗ്ഗങ്ങൾ കണ്ടെത്തി കർഷകരെ സഹായിക്കാനാണ് കോൾസിന്റെ പദ്ധതി.

വരൾച്ചയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കർഷരെ സഹായിക്കാൻ കോൾസ് സന്നദ്ധരാണെന്നും ഈ മേഖലയെ പിന്തുണയ്ക്കാൻ കഴിഞ്ഞ ആറ് മാസത്തിൽ 16 മില്യൺ ഡോളർ നൽകിയെന്നും കോൾസ് പറഞ്ഞു.

കർഷകരുടെ പക്കൽ നിന്നും നേരിട്ടല്ല മറിച്ച് പാല്‍ സംസ്‌കരിക്കുന്നവരുടെ പക്കൽ നിന്നാണ് തങ്ങൾ പാൽ വാങ്ങുന്നതെന്ന് ആൽഡി വ്യക്തമാക്കി. അതിനാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകുക എന്ന വാഗ്ദാനം തുടർന്നും പാലിക്കുമെന്നും ആൽഡി അറിയിച്ചു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക 


വരള്‍ച്ചയിലായ കര്‍ഷകരെ സഹായിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ലിറ്ററിന് ഒരു ഡോളര്‍ നിരക്കില്‍ പാല്‍ വില്‍ക്കുന്ന നടപടി അവസാനിപ്പിക്കാന്‍ വൂള്‍വര്‍ത്ത്‌സ് തിങ്കളാഴ്ച തീരുമാനിച്ചത്. 2011 മുതല്‍ ഒരു ഡോളര്‍ നിരക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പാല്‍ വില്‍ക്കുന്നുണ്ട്.

വൂൾവർത്ത്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത NSW ഫാര്‍മേഴ്‌സ് ഡയറി കമ്മിറ്റി, കോള്‍സും ആല്‍ഡിയും ഇതേ നടപടി പിന്തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബഹിഷ്‌കരണ ആഹ്വാനവുമായി ഫെഡറല്‍ മന്ത്രി

ഇതിനിടെ പാൽ വില വർദ്ധിപ്പിക്കില്ലെന്ന് അറിയിച്ച സൂപ്പർമാർക്കറ്റ് ശൃഖലകളായ കോൾസിനും ആൽഡിക്കുമെതിരെ കൃഷി മന്ത്രി ഡേവിഡ് ലിറ്റിൽപ്രൗഡ് രംഗത്തെത്തി.

വരൾച്ചമൂലം ബുദ്ധിമുട്ടിലായി കർഷകരെ സഹായിക്കാൻ ലിറ്ററിന് ഒരു ഡോളർ എന്ന വിലയിൽ വർധവ് ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. അതിനാൽ വില വര്ധിപ്പിക്കാൻ തയ്യാറാവാത്ത കോൾസും ആൽഡിയും ഉപഭോക്താക്കൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിനെതിരെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്‌സിനും കോള്‍സിനുമെതിരെ ഏറെ നാനാളുകളായി പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ വൂള്‍വര്‍ത്ത്‌സ് തീരുമാനിച്ചത്.

വൂള്‍വര്‍ത്തിന്റെ ഹോം ബ്രാന്റ് പാലിന് രണ്ടു ലിറ്റര്‍ ബോട്ടിലിന് 2.20 ഡോളറും, മൂന്നു ലിറ്റര്‍ ബോട്ടിലിന് 3.30 ഡോളറുമായിരിക്കും ചൊവ്വാഴ്ച മുതല്‍ വില.


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now