കൊറോണവൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഒരു കോൺടാക്റ്റ് ട്രേസിംഗ് ആപ്പാണ് ഫെഡറൽ സർക്കാർ തയ്യാറാക്കുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇത് പ്രവർത്തനക്ഷമമാകും എന്നാണ് സർക്കാർ പ്രഖ്യാപനം.
വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും, അവരുമായി സമ്പർക്കത്തിലെത്തിയോ എന്ന് തിരിച്ചറിയാൻ മറ്റുള്ളവർക്ക് അവസരം നൽകുകയുമാണ് ഈ ആപ്പിന്റെ ലക്ഷ്യം.
സിംഗപ്പൂർ സർക്കാർ പുറത്തിറക്കിയ ആപ്പിന്റെ മാതൃകയിലായിരിക്കും ഇതും പ്രവർത്തിക്കുക എന്നാണ് സർക്കാർ വ്യക്തമാക്കിയത്.
നിലവിലുള്ള കോൺടാക്റ്റ് ട്രേസിംഗ് നടപടികൾ ഡിജിറ്റൽ രൂപത്തിലാക്കുക എന്നതാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും ഫെഡറൽ സർവീസസ് വകുപ്പ് വക്താവ് അറിയിച്ചു.
സിംഗപ്പൂർ മാതൃക
സിംഗപ്പൂരിലെ TraceTogether എന്ന ആപ്പ് പ്രവർത്തിക്കുന്നത് ബ്ലൂടൂത്ത് ഉപയോഗിച്ചാണ്.
ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ള രണ്ട് മൊബൈൽ ഫോണുകൾ അടുത്തടുത്ത് വരുമ്പോൾ അവ പരസ്പരം വിശദാംശങ്ങൾ കൈമാറും. എത്രത്തോളം അടുത്തെത്തി, എത്ര നേരം സമീപത്തുണ്ടായിരുന്നു എന്നീ വിവരങ്ങളാകും കൈമാറുക എന്നാണ് TraceTogether വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്.
ഈ മൊബൈൽ ഫോൺ ഏതു സ്ഥലത്താണുള്ളത് (ലൊക്കേഷൻ വിശദാംശങ്ങൾ) ആപ്പ് പരിശോധിക്കില്ലെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. 21 ദിവസമായിരിക്കും ശേഖരിക്കുന്ന വിവരങ്ങൾ ആപ്പിൽ സൂക്ഷിക്കുക. അതിനു ശേഷം അത് സ്വമേധയാ നീക്കം ചെയ്യും.

Source: Singapore health department
ആപ്പ് ഉപയോഗിക്കുന്ന ആർക്കെങ്കിലും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചാൽ, അവരുടെ അനുവാദത്തോടെ ആപ്പിലെ വിവരങ്ങൾ (ഡാറ്റ) ആരോഗ്യവകുപ്പ് പരിശോധിക്കുക എന്നതാണ് സിംഗപ്പൂരിലെ രീതി. അവരുടെ അടുത്ത് മറ്റാരെല്ലാം ഉണ്ടായിരുന്നു എന്ന കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാൻ കഴിയും.
ഓസ്ട്രേലിയയിലും സമാനമായ രീതിയാകും ഉപയോഗിക്കുക എന്ന് ഗവൺമെന്റ് സർവീസസ് മന്ത്രി സ്റ്റുവർട്ട് റോബർട്സൺ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച ആളുമായി 1.5 മീറ്ററിൽ കുറഞ്ഞ അകലത്തിൽ, പതിനഞ്ച് മിനിട്ടിൽ കൂടുതൽ നിങ്ങൾ ഉണ്ടായിരുന്നോ എന്ന വിവരം മാത്രമേ ആപ്പ് ശേഖരിക്കൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ആപ്പിൽ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല എന്നും സർക്കാർ വ്യക്തമാക്കി
ഒരാൾ എവിടെയാണെന്നോ, എന്തു ചെയ്യുകയായിരുന്നു എന്നോ പരിശോധിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്ന് മന്ത്രി പറഞ്ഞു.
ജനസംഖ്യയുടെ 40 ശതമാനം പേരെങ്കിലും ആപ്പ് ഉപയോഗിച്ചാൽ മാത്രമേ ഈ പദ്ധതി വിജയകരമാകൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര പേർ ആപ്പ് ഡൗൺലോഡ് ചെയ്തില്ലെങ്കിൽ അത് നിർബന്ധിതമാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രധാനമന്ത്രി ആദ്യം സൂചിപ്പിച്ചെങ്കിലും, പിന്നീട് ഈ നിലപാട് സർക്കാർ തിരുത്തി. ആപ്പ് ഉപയോഗിക്കണോ എന്ന് സ്വയം തീരുമാനിക്കാം എന്നാണ് ഇപ്പോൾ സർക്കാർ വ്യക്തമാക്കുന്നത്
സുരക്ഷയെക്കുറിച്ച് ആശങ്ക
എന്നാൽ, ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ ഈ ആപ്പ് ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷിതത്വം ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
മുൻ ഉപപ്രധാനമന്ത്രിയും നാഷണൽ പാർട്ടി എം പിയുമായ ബാർണബി ജോയ്സും, ഡെപ്യൂട്ട് സ്പീക്കർ ല്യൂ ഒബ്രിയനും ഈ നിലപാട് പരസ്യമാക്കിക്കഴിഞ്ഞു.
വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ഇതിലൂടെ സർക്കാർ ശേഖരിക്കും എന്ന ആശങ്കയാണ് ഇവർ പങ്കുവയക്കുന്നത്. ഈ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ കൈക്കലാക്കാൻ ശ്രമിക്കുമെന്നും, ഇത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കാം എന്നുമാണ് ബാർണബി ജോയ്സ് ഉന്നയിച്ച മറ്റൊരു ആശങ്ക.
വിവിധ മനുഷ്യാവകാശ സംഘടനകളും സമാനമായ ആശങ്ക ഉയർത്തുന്നുണ്ട്.

Nationals member for New England Barnaby Joyce Source: AAP
ആപ്പിലൂടെ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും ഇത് എവിടെ സൂക്ഷിക്കും എന്നുമുള്ള വിവരങ്ങൾ ഇതുവരെ സർക്കാർ പരസ്യമാക്കിയിട്ടില്ലെന്ന് ഓസ്ട്രേലിയൻ പ്രൈവസി ഫൗണ്ടേഷൻ ഹെൽത്ത് കമ്മിറ്റ് അധ്യക്ഷൻ ബെർണാഡ് റോബർട്സൻ ഡൺ ചൂണ്ടിക്കാട്ടി.
സ്വകാര്യതാ പ്രശ്നങ്ങൾ പാർലമെന്റ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുമെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമെന്ന് പല പ്രതിപക്ഷ എം പിമാരും വ്യക്തമാക്കിയിട്ടുണ്ട്.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus