ഓസ്‌ട്രേലിയയില്‍ കൊറോണബാധിതരുടെ എണ്ണം 100 കടന്നു; വൈറസ് പരിശോധന കാര്‍പാര്‍ക്കിലും

ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നതിനിടെ, രോഗ പരിശോധനാ രീതികളെക്കുറിച്ച് പരാതിയുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.

Year in Review: Australia in 2020

Year in Review: Australia in 2020 Source: AAP Image/David Mariuz

Highlights

  • വിക്ടോറിയയില്‍ എല്ലാ സ്‌കൂളുകളും അടച്ചിടേണ്ടി വന്നേക്കുമെന്ന് പ്രീമിയര്‍
  • ന്യൂ സൗത്ത് വെയില്‍സില്‍ സ്‌കൂളുകളും ബിസിനസുകളും അടച്ചിടണം എന്ന് ആവശ്യം

ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച രാത്രി വരെ 91 പേര്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ എട്ടു പേര്‍ക്കും വിക്ടോറിയയില്‍ നാലു പേര്‍ക്കും കൂടി ചൊവ്വാഴ്ച  രോഗബാധ കണ്ടെത്തി.

ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം ഇതുവരെ 55 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 600ലേറെ പേര്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

  • അഡ്‌ലൈഡില്‍ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രം തുറക്കുന്നു. മെല്‍ബണില്‍ കാര്‍പാര്‍ക്കില്‍ പരിശോധന

വിക്ടോറിയയില്‍ 18ഉം, WAയില്‍ ആറും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വടക്കന്‍ സിഡ്‌നി കേന്ദ്രീകരിച്ചാണ് NSWല്‍ ഏറ്റവുമധികം വൈറസ് പടരുന്നത്. റൈഡ് ആശുപത്രി, മക്വാറീ പാര്‍ക്കിലെ ഡോറോത്തി ഹെന്‍ഡേഴ്‌സന്‍ ലോഡ്ജ് ഏജ്ഡ് കെയര്‍ കേന്ദ്രം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വൈറസ് പകര്‍ന്നതായി കണ്ടെത്തിയത്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിടണം എന്ന ആവശ്യവും, കൊറോണ പടരുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളെ സുരക്ഷിതരാക്കണം എന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ അയ്യായിരത്തിലേറെ പേരാണ് ഇതുവരെ ഒപ്പുവച്ചത്.

CSIRO scientists research coronavirus in Victoria.
CSIRO scientists research coronavirus in Victoria. Source: AAP

സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും മറ്റ് ബിസിനസുകളും അടച്ചിടണമെന്നും, ജനങ്ങള്‍ രണ്ടാഴ്ച വീടിന്നുള്ളില്‍ തന്നെ കഴിയണമെന്നും ആവശ്യപ്പെട്ട് റൈഡ് ആശുപത്രിയിലെ ഒരു ഡോക്ടറും രംഗത്തെത്തിയിട്ടുണ്ട്. റൈഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചതോടെ താന്‍ കുടുംബാംഗങ്ങളെ പോലും കാണാതെ ഒറ്റയ്ക്ക് കഴിയുകയാണെന്ന് ഡോ. കാത്തീ ഹള്‍ പറഞ്ഞു.

വിക്ടോറിയയില്‍ ഒരുപക്ഷേ സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നേക്കുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു സ്‌കൂള്‍ ടീച്ചര്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. കാരീ ബാപ്റ്റിസ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ അധ്യാപികക്ക് വൈറസ് ബാധ കണ്ടെത്തിയതോടെ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്.

പരിശോധനയെക്കുറിച്ച് ആശങ്ക

കൊറോണ വൈറസ് പരിശോധനയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല എന്ന പരാതിയും ചില ഡോക്ടര്‍മാര്‍ ഉന്നയിച്ചു.

പരിശോധനയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി തുടങ്ങിയ ദേശീയ ഹോട്ട്‌ലൈന്‍ നമ്പര്‍ ഫലപ്രദമാകുന്നില്ലെന്നും, ക്ലിനിക്കില്‍ വച്ച് രോഗം പടരാതിരിക്കാന്‍ പല GPമാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും മെല്‍ബണില്‍ ജി പി ആയ ഡോ. വയോം ശര്‍മ്മ പറഞ്ഞു. വിക്ടോറിയയിലെ ഹോട്ട്‌ലൈന്‍ സംവിധാനത്തിന്റെ പ്രവര്ത്തനത്തെയും ഫോണ്‍കോളുകളുടെ ആധിക്യം തകരാറിലാക്കി.

രോഗം പടരുന്നത് ഒഴിവാക്കാനായി കാറില്‍ വച്ച് തന്നെ രോഗികളെ പരിശോധിക്കുകയാണ് മെല്‍ബണിലെ ഇന്ത്യന്‍ വംശജനായ ഒരു ഡോക്ടര്‍.

ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. മുകേഷ് ഹൈകര്‍വാളാണ് ആള്‍ട്ടോണ നോര്‍ത്ത് ക്ലിനിക്കിന്റെ കാര്‍പാര്‍ക്കില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത്.

Dr Mukesh Haikerwal
Dr Mukesh Haikerwal. Source: Supplied

മുന്‍ കൂട്ടി വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുക്കുന്ന രോഗികള്‍ക്ക് ക്ലിനിക്കിന്റെ കാര്പാര്‍ക്കിലെത്തിയ ശേഷം അവിടെ കാത്തിരിക്കാം.  സ്യൂട്ടും, മാസ്‌കും ഷൂസും ധരിച്ചെത്തുന്ന ഡോക്ടര്‍ കാറില്‍ വച്ച് തന്നെ അവരുടെ പരിശോധനാ സാംപിള്‍ ശേഖരിക്കും.

വൈറസ് ബാധയുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരും എന്ന ആശങ്ക ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോ. ഹൈകര്‍വാള്‍ പറഞ്ഞു.

അഡ്‌ലൈഡിലെ ഒരു ആശുപത്രിയിലും ഇത്തരത്തില്‍ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഡോ പാര്‍ക്കിലുള്ള റീപാറ്റ് ഹെല്‍ത്ത് ക്ലിനിക്കിലാണ് ഈ ഡ്രൈവ് ത്രൂ കേന്ദ്രം. നാളെയാകും ഇത് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുക.

അതേസമയം, പനിയും ശ്വാസതടസ്സവുമുള്ള എല്ലാവരും കൊറോണ പരിശോധന നടത്തേണ്ടതില്ലെന്ന് ഓസ്‌ട്രേലിയന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെന്റന്‍ മര്‍ഫി പറഞ്ഞു.

വിദേശയാത്ര നടത്തിയവരും, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും മാത്രം രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ കൊറോണ പരിശോധന നടത്തിയാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ നിര്‌ദ്ദേശം.

 

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now