രാജ്യത്ത് കൊറോണവൈറസ് ബാധയുടെ വർധനവിന്റെ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5,000 കടന്നത്.
രോഗം ഏറ്റവും കൂടുതലായി പടർന്ന് പിടിച്ചിരിക്കുന്ന ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച മാത്രം 118 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് മുൻ ദിവസത്തേക്കാൾ കുറവാണ്.
മരണ സംഖ്യയിൽ വർദ്ധനവ്
രാജ്യത്ത് വ്യാഴാഴ്ച മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിക്ടോറിയയിൽ രണ്ട് മരണവും ക്വീൻസ്‌ലാന്റിൽ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രായം 70 കളിൽ ഉള്ള ഒരു സ്ത്രീയും 85 വയസ്സുള്ള ഒരു പുരുഷനുമാണ് വിക്ടോറിയയിലും ക്വീൻസ്‌ലാന്റിലും വ്യാഴാഴ്ച രാവിലെ മരണമടഞ്ഞത്.
പിന്നീട് ഉച്ചക്ക് ശേഷം വിക്ടോറിയയിൽ പ്രായം 60 കളിൽ ഒരു സ്ത്രീ കൂടി മരിച്ചതോടെ ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 24 ആയി.
ന്യൂ സൗത്ത് വെയിൽസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു 67 കാരിയും ബുധനാഴ്ച മരിച്ചിരുന്നു.
വിക്ടോറിയയിൽ രോഗബാധിതരുടെ എണ്ണം 1,000 കടന്നു
സംസ്ഥാനത്ത് ഒരു ദിവസം 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,000 കടന്നിരിക്കുകയാണ്.
സംസ്ഥാനത്ത് 36 പേർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് പേർ ഇന്റെൻസീവ് കെയർ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
വിക്ടോറിയയിൽ 57 പേർക്ക് സാമൂഹിക വ്യാപനം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണവൈറസ് പരിശോധന നടത്തുന്നതിന്റെ മാനദണ്ഡത്തിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്കും, റെസിഡൻഷ്യൽ കെയർ ജീവനക്കാർക്കും, ചൈൽഡ് കെയർ ജീവനക്കാർക്കും, ഭവനരഹിതർക്കും, വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്നവർക്കുമാണ് കൊറോണവൈറസ് പരിശോധന നടത്താനുള്ള അനുവാദം നൽകിയത്.
ഇതിനിടെ 13 പേർക്കാണ് നിയന്ത്രണം ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ഈടാക്കിയത്. ഇതിൽ ജീലോംഗിൽ പ്രവർത്തിച്ച ഒരു വ്യഭിചാരശാലക്ക് മേൽ പൊലീസ് ഇത്തരത്തിൽ പിഴ ഈടാക്കിയിട്ടുണ്ട്.
ക്വീൻസ്ലാന്റിൽ സാമൂഹിക വ്യാപനം എന്ന് സംശയം
വടക്കൻ ക്വീൻസ്ലാന്റിലെ കെയിൻസിൽ മാർച്ച് 14ന് നടന്ന റെസ്‌ലിംഗ് മത്സരം കാണാൻ എത്തിയവർക്കിടയിലാണ് സാമൂഹിക വ്യാപനം നടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചത്. ഇവിടെയെത്തിയ മൂന്ന് പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനാൽ എഡ്മന്ടൺ പൊലീസ് സിറ്റിസൺസ് യൂത് ക്ലബ്ബിൽ നടന്ന മത്സരം കാണാൻ എത്തിയവർ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.