ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സംയുകതമായി ഇറക്കിയ പ്രസ്താവനയിൽ രണ്ടു റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ചു. റഷ്യക്കു വേണ്ടി ചാരപ്രവര്തനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികളോട് ഒരാഴ്ചക്കുള്ളിൽ ഓസ്ട്രേലിയ വിടാൻ സർക്കാർ ആവശ്യപ്പെട്ടത് .
മുൻ ഡബിൾ ഏജന്റിനെ ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ വെച്ച് നെർവ് ഏജന്റ് ( നാഡി വ്യൂഹത്തെ ബാധിക്കുന്ന വിഷ വസ്തു) ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് റഷ്യക്കെതിരെ ശക്തമായ നീക്കങ്ങളാണ് ലോക രാജ്യങ്ങൾ നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച് അമേരിക്കയും വിവിധ യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ നടപടികൾ.
കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള നൂറോളം റഷ്യൻ നയതന്ത്രപ്രതിനിധികളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ശീത യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും ശ്‌കതമായ നയതന്ത്ര നടപടികൾ ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്നത്.
റഷ്യൻപട്ടാളത്തിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന സെർജി സ്ക്രിപാൽ 2004 ലാണ് ബ്രിട്ടീഷ് സർക്കാരിന് വേണ്ടി ചാരപ്രവര്തനം നടത്തിയതിന് പിടിയിലായത്. കോളിളക്കം സൃഷ്ടിച്ച ആ കേസിൽ സ്ക്രിപാലിനെ 13 വർഷം തടവിലടച്ചു. പിന്നീട് ചരന്മാരെ പരസ്പരം മോചിപ്പിച്ചപ്പോൾ സ്ക്രിപാലിനെ യുകെയിലേക്ക് വിട്ടുകൊടുക്കുകയായിരുന്നു.
എന്നാൽ മാർച്ച് നാലാം തീയതി യുകെ യിലെ ഒരു ഷോപ്പിംഗ് സെന്ററിൽ വെച്ച് അഞ്ജാതർ സ്ക്രിപാലിനും അദ്ദേഹത്തിന്റെ മകൾക്കും നേരെ നെർവ് ഏജന്റ് ആക്രമണം നടത്തി.അക്രമണത്തിന് ഉപയോഗിച്ചത് 1970 കൽ മുതൽ റഷ്യൻ മിലിട്ടറി നിർമ്മിക്കുന്ന നെർവ് ഏജന്റാണെന്ന് കണ്ടെത്തിയിരുന്നു. ഇതു തങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള റഷ്യയുടെ കടന്നുകയറ്റമാണെന്ന് ബ്രിട്ടൻ ആരോപിച്ചു.
നടപടികളെ റഷ്യ ശക്തമായി അപലപിച്ചു. ആരോപണങ്ങൾ വ്യാജവും മുൻവിധിയോടെയുള്ളതും ആണെന്ന് റഷ്യ ആരോപിച്ചു.

