ടു-പാർട്ടി പ്രിഫറൻസ് പ്രകാരം (രണ്ടു പാർട്ടികൾ മാത്രമുള്ള സാഹചര്യത്തിൽ) ലേബറിന് 52 ശതമാനവും ലിബറലിന് 48 ശതമാനവും ജനപിന്തുണയുണ്ടാകും എന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്.
151 അംഗ പാർലമെന്റിൽ 80 സീറ്റുകളുമായി ലേബർ അധികാരം പിടിക്കുമെന്നാണ് പ്രവചനം.
ലിബറൽ സഖ്യത്തിന്റെ പ്രൈമറി വോട്ടുകൾ 39 ശതമാനത്തിൽ നിന്ന് 38 ശതമാനമായി കുറയുമെന്നും എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു.
1.6 കോടിയോളം ഓസ്ട്രേലിയക്കാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കിഴക്കൻ സംസ്ഥാനങ്ങളിൽ സിഡ്നി-മെൽബൺ സമയം ആറു മണിക്ക് വോട്ടെണ്ണൽ തുടങ്ങും.
വോട്ടെടുപ്പിന് മുമ്പു നടന്ന അഭിപ്രായ സർവേകളിലും ലേബറിന് തന്നെയായിരുന്നു മുൻതൂക്കം. ന്യൂസ് പോൾ സർവേയിൽ ലേബറിന് 51.5 ശതമാനവും ലിബറലിന് 48.5 ശതമാനവുമായിരുന്നു പിന്തുണ.
ഇപ്സോസ് പോളിൽ 51-49 എന്ന രീതിയിൽ ലേബർ മുന്നിലായിരുന്നു.
അടുത്ത ദിവസം തന്നെ മന്ത്രിസഭ രൂപീകരിച്ച് ഭരണം തുടങ്ങാൻ തയ്യാറാണെന്ന് ലേബർ നേതാവ് ബിൽ ഷോർട്ടൻ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ടാസ്മേനിയയിൽ പ്രചാരണം നടത്തിയ പ്രധാനമന്ത്രി സ്കോട്ട് മോറിസനും ശുഭപ്രതീക്ഷയാണ് പ്രകടിപ്പിച്ചത്.
തുടർന്ന് വോട്ടു ചെയ്യാനായി സിഡ്നിയിലേക്കെത്തിയ അദ്ദേഹം, കടുത്ത പോരാട്ടമായിരിക്കും ഇന്നു നടക്കുന്നതെന്നും ഫലമറിയൻ ഏറെനേരം കാത്തിരിക്കേണ്ടിവന്നേക്കുമെന്നും പറഞ്ഞു.

