ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന 18 വകുപ്പുകള്‍ 14 എണ്ണമാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
പല വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ വകുപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതോടെ, അഞ്ചു വകുപ്പ് മേധാവികളെ പിരിച്ചുവിടുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു
ചിലവ് ചുരുക്കൽ അല്ല മറിച്ച് കാര്യക്ഷമത വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിനെ, തൊഴില്‍-നൈപുണ്യ വകുപ്പുമായി യോജിപ്പിച്ചാണ് പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്.
അടിസ്ഥാനവികസനം, ഗതാഗതം, പ്രാദേശിക വികസനം, കമ്മ്യൂണിക്കേഷന്‍സ് എന്നീ വകുപ്പുകളെയും സംയോജിപ്പിച്ചു.
കൃഷി, ജലവിഭവം എന്നീ വകുപ്പുകളെ പരിസ്ഥി വകുപ്പില്‍ ലയിപ്പിച്ചപ്പോള്‍, വ്യവസായം, ശാസ്ത്രം, ഊര്‍ജ്ജം, റിസോഴ്‌സസ് എന്നിവയെ യോജിപ്പിച്ച് പുതിയ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
വകുപ്പുകൾ വെട്ടിക്കുറയ്ക്കുന്നതോടെ ഉയർന്ന ശമ്പളം ലഭിച്ചിരുന്ന അഞ്ചു വകുപ്പ് സെക്രട്ടറിമാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്.
ഹ്യൂമൻ സർവീസസ്, ഇൻഡസ്ടറി, ഇന്നൊവേഷൻ, സയൻസ്, തൊഴിൽ, കാർഷികം, കമ്മിണിക്കേഷൻസ് ആൻഡ് ആർട്സ് എന്നീ വിഭാഗങ്ങളിലെ മേധാവിമാരെയാണ് പിരിച്ചുവിടുന്നത്. എന്നാൽ മന്ത്രി തലത്തിൽ അഴിച്ചുപണി ഉണ്ടാകില്ല.
ഈ മാറ്റങ്ങള്‍ കൊണ്ട് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണനടപടികള്‍ കൂടുതല്‍ ലളിതമാക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഇതിലൂടെ കഴിയുകയാണെന്ന് സ്‌കോട്ട് മോറിസന്‍ പറഞ്ഞു.
പുതിയ മാറ്റം അടുത്ത വർഷം ഫെബ്രുവരി ഒന്നോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

