ഓസ്‌ട്രേലിയയിലെ എല്ലാ ഭാഗത്തും കണിക്കൊന്ന ലഭ്യമല്ല. ക്വീൻസ്ലാന്റിന്റെ ചില ഭാഗങ്ങളിലും, നോർത്തേൺ ടെറിട്ടറിയിലും, വെസ്റ്റേൺ ഓസ്‌ട്രേലിയയിലും കണിക്കൊന്ന കാണാം.

വിഷുവിന് ഏതാനും മാസങ്ങൾക്ക് മുൻപ് കണിക്കൊന്ന പൂക്കുന്ന സീസൺ തീർന്നെങ്കിലും കുറച്ച് കൊന്നപ്പൂക്കൾ ചില്ലകളിൽ ബാക്കിയുണ്ടായത് ഭാഗ്യമായെന്ന് ടൗൺസ്‌വിൽ മലയാളി ഗിരീഷ് മേനോൻ പറഞ്ഞു.
Image
കേരളത്തിലെ നാട്ടിൻപുറത്തെ ഓർമ്മകളിലേക്ക് കണിക്കൊന്ന നയിക്കുന്നതായി മെൽബണിലുള്ള ബിനോയ് നാരായണൻ ഓർമ്മിച്ചു. എന്നാൽ കണിക്കൊന്നയ്ക്കായി മെൽബണിൽ അന്വേഷിച്ചെങ്കിലും ലഭിക്കാത്തത് കൊണ്ട് മറ്റ് സ്വർണ്ണവർണ്ണ പൂക്കൾ കണികാണാൻ വച്ചതായി അദ്ദേഹം പറഞ്ഞു. എന്നാലും പുതിയ കോവിഡ് നോർമ്മലിൽ ഒരു നല്ലനാളേക്കു വേണ്ടിയുള്ള പുതിയ തുടക്കമാവട്ടെ ഈ വിഷു എന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ്ക്കാലത്ത് കേരളത്തിൽ കുഞ്ഞു ജനിച്ച ശേഷം ഏതാനും ആഴ്ചകൾക്ക് മുൻപ് മെൽബണിൽ തിരിച്ചെത്തിയ അരുൺ കൃഷ്ണനും കുടുംബത്തിനും പുതിയ ജീവിതത്തിന്റെ പ്രതീക്ഷയാണ് ഈ വിഷുദിനത്തിൽ.

കൊവിഡ് പ്രതിസന്ധിയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ കൊന്നപ്പൂക്കളുടെ അഭാവത്തിലും സമൃദ്ധിയുടെ പ്രതീകമായ സ്വർണ്ണവർണ്ണ നിറത്തിലുള്ള മറ്റ് പൂക്കൾകൊണ്ട് കണിയൊരുക്കിയതായി മെൽബണിലുള്ള പ്രകാശ് നായർ പറഞ്ഞു.

കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിലുള്ള ബന്ധുക്കളിൽ നിന്നകന്നുള്ള ജീവിതത്തിന്റെ ദുഃഖമാണ് ഒട്ടേറെ പേർക്കുള്ളത്. ഈ വിഷുദിനത്തിൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പോയി വിഷു ആഘോഷിക്കുകയായിരുന്നുവെന്ന് സിഡ്‌നിയിലുള്ള മനോജ് കൂക്കലും കുടുംബവും പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ കണിക്കൊന്ന ലഭ്യം...

കേരളത്തിൽ കാണുന്ന കൊന്നപ്പൂക്കളുടെ അതേ വർഗ്ഗത്തിലുള്ള കണിക്കൊന്നയാണ് ഓസ്‌ട്രേലിയയിലും കാണുന്നതെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കടമ്പോട് സിദ്ദിഖ് ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് പൂക്കുന്ന കണിക്കൊന്നയുടെ (ഗോൾഡൻ ഷവർ ട്രീ) ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ്.
അതെസമയം, ക്വീൻസ്ലാന്റിലെ ചിലയിടങ്ങളിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ചെടിയായും (Weed) ഗോൾഡൻ ഷവർ ട്രീയെ കണക്കാക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്വീൻസ്ലാന്റിലാണ് ഏറ്റവും കൂടുതൽ കണിക്കൊന്ന കാണുന്നതെങ്കിലും ഓസ്‌ട്രേലിയയുടെ മറ്റ് ഭാഗങ്ങളിൽ കണിക്കൊന്ന വളർത്തുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.



