ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കുകളിലെ ക്രമക്കേടുകളെയും വീഴ്ചകളെയും കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ റോയല്‍ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്റെ സിറ്റിംഗില്‍ മുന്‍ നിര ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ലോണ്‍ നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നാബില്‍ നടന്നതായി ബാങ്കിന്റെ എക്‌സിക്യുട്ടീവ് ജനറല്‍ മാനേജര്‍ ആന്തണി വോള്‍ഡ്രന്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തി.
ലോണെടുക്കാനായി ബാങ്കിലേക്ക് ഉപഭോക്താക്കളെ കൊണ്ടുവരുന്നതിന് പലര്‍ക്കും വന്‍ തുക കമ്മീഷനായി നല്‍കിയിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഒരു ജിംനേഷ്യം ഉടമയും, തയ്യല്‍ കമ്പനി നടത്തുന്നയാളും ഉള്‍പ്പെടെ നാലു പേരാണ് ഇത്തരത്തില്‍ ആളുകളെ ബാങ്കിന് പരിചയപ്പെടുത്തിയത്.
ഈ ഉപഭോക്താക്കള്‍ക്കായി 139 മില്യണ്‍ ഡോളറാണ് ബാങ്ക് ലോണ്‍ നല്‍കിയത്. ഉപഭോക്താക്കളെ പരിചയപ്പെടുത്തിയ ഈ നാലു പേര്‍ നാലു വര്‍ഷം കൊണ്ട് 6.30 ലക്ഷം ഡോളര്‍ കമ്മീഷന്‍ ഇനത്തില്‍ സ്വന്തമാക്കി.
നാബിന്റെ ഇന്‍ട്രോഡ്യൂസര്‍ പ്രോഗ്രാം എന്ന പദ്ധതിയിലൂടെയാണ് ഇവര്‍ കമ്മീഷന്‍ നേടിയത്. എന്നാല്‍ ജിം ഉടമയും ടെയ്‌ലറും ഒന്നും ഇന്‍ട്രൊഡ്യൂസര്‍ പ്രോഗ്രാമില്‍ അംഗമാകാന്‍ യോഗ്യരായിരുന്നില്ല എന്നും കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തലുണ്ടായി.
ഈ പദ്ധതിയിലൂടെ ലോണ്‍ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയതായും, വ്യാജ ശമ്പളസ്ലിപ്പുകളും മറ്റു രേഖകളും സൃഷ്ടിച്ചതായും നാബിന്റെ തന്നെ രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്.
2015ല്‍ നാബില്‍ നിന്ന് 20 ഉദ്യോഗസ്ഥരെ ഇത്തരം ക്രമക്കേടുകളുടെ പേരില്‍ പിരിച്ചുവിട്ടതായും കമ്മീഷനു മുന്നില്‍ ബാങ്ക് വെളിപ്പെടുത്തി.

