അടുക്കളയിലോ മറ്റോ പാറ്റയെ കണ്ടാൽ പേടിച്ചോടുന്നവരാണ് ഭൂരിഭാഗവും.
പക്ഷേ, നാളെ ഒരു പക്ഷേ സൂപ്പർമാർക്കറ്റിൽ നിന്ന് ഹെൽത്ത് ഡ്രിങ്കായി വാങ്ങുന്നത് പാറ്റയുടെ പാലാണെങ്കിലോ?
International Union of Crystallography പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഏഷ്യയിലും പസഫിക് മേഖലയിലും കാണുന്ന ഒരു പ്രത്യേക ഇനം പാറ്റയുടെ പാലിൽ ഗുണസന്പുഷ്ടമായ പ്രോട്ടീനുകൾ ധാരാളം അടങ്ങിയിരിക്കുന്നു എന്നാണ്. ക്രിസ്റ്റൽ രൂപത്തിലാണ് ഈ പ്രോട്ടീനുകൾ.
രാജ്യാന്തര തലത്തിലുള്ള ഗവേഷകരുടെ ഒരു സംഘമാണ് ഈ കണ്ടുപിടിത്തത്തിലേക്ക് എത്തിയിരിക്കുന്നത്.
പസഫിക് ബീറ്റിൽ കോക്രോച്ച് (Diploptera punctata) എന്നയിനം പാറ്റകളിലാണ് ഈ ക്രിസ്റ്റലുകൾ കണ്ടെത്തിയിരിക്കുന്നത്. സസ്തനികളെ പോലെ കുട്ടികളെ പ്രസവിക്കുന്ന ഏകയിനം പാറ്റകളാണ് ഇവ.
പ്രസവിക്കുക മാത്രമല്ല, മറ്റു സസ്തനികളെപ്പോലെ മക്കളെ പാലൂട്ടുകയും ചെയ്യുന്നു.
ഇന്ത്യ, ജപ്പാൻ, കാനഡ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജഞരാണ് ഈ ഗവേഷണത്തിനു പിന്നിൽ. പാറ്റയുടെ വയറ്റിൽ നിന്നുള്ള ഒരു പ്രോട്ടീൻ ക്രിസ്റ്റൽ പരിശോധിച്ചപ്പോൾ തുല്യ അളവ് പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി ഔഷധഗുണമാണ് അതിൽ കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.
മനുഷ്യർക്കുള്ള ആരോഗ്യപാനീയമായി ഇത് ഉപയോഗിക്കാനുള്ള സാധ്യത വിദൂരമല്ലെന്ന് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞരും പറയുന്നു. പക്ഷേ പാറ്റയിൽ നിന്ന് നേരിട്ട് പാലെടുത്തായിരിക്കില്ല അതു ചെയ്യുന്നത്. ഈ പ്രോട്ടീനിൻറെ ജനിതകഘടന കണ്ടെത്തിയ ശേഷം അതുപോലുള്ള പാൽ ഉത്പാദിപ്പിക്കാൻ ശ്രമിക്കാം എന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ കാർവർ പറഞ്ഞു.

