ലോക്ക്ഡൗണിൽ നിന്നുള്ള ഇളവുകൾ പ്രഖ്യാപിച്ച മെൽബണിൽ, ബുധനാഴ്ച മുതൽ വീടു സന്ദർശനവും അനുവദിക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് വ്യക്തമാക്കി.
മാർച്ച് ആദ്യവാരത്തിനു ശേഷം ഇതാദ്യമായി പുതിയ കൊവിഡ് കേസുകളില്ലാത്ത തുടർച്ചയായ രണ്ടു ദിവസം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സർക്കാർ നിർണ്ണായകമായ ഇളവ് പ്രഖ്യാപിച്ചത്.
മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലെ ലോക്ക്ഡൗൺ നടപടികളിൽ നല്ലൊരു പങ്കും പിൻവലിക്കുന്ന കാര്യം തിങ്കളാഴ്ച പ്രീമിയർ പ്രഖ്യാപിച്ചിരുന്നു.
ഈ റിപ്പോർട്ടിൽ
- ചൊവ്വാഴ്ച രാത്രി 11.59 മുതൽ നിയന്ത്രിതമായ രീതിയിൽ വീടു സന്ദർശനം അനുവദിക്കും
- കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതം എങ്ങനെയെന്ന് നവംബർ എട്ടിന് അറിയാം
- മാസ്കുകൾ അടുത്ത വർഷവും ധരിക്കേണ്ടി വരും
എന്നാൽ നിയന്ത്രിതമായ രീതിയിൽ മാത്രമേ വീടു സന്ദർശനം അനുവദിക്കൂ.
അനുവദനീയമായ കാര്യങ്ങൾ ഇവയാണ്:
- ഒരു വീട്ടിൽ നിന്നുള്ള രണ്ടു മുതിർന്നവർക്കും, അവരെ ആശ്രയിച്ചു ജീവിക്കുന്നവർക്കും മറ്റൊരു വീടു സന്ദർശിക്കാം.
- കുട്ടികളോ, ഒറ്റയ്ക്ക് വീട്ടിൽ നിൽക്കാൻ കഴിയാത്ത പ്രായമുള്ളവരോ ആകാം ഈ ആശ്രിതർ.
- സ്വന്തം വീട്ടിൽ നിന്ന് 25 കിലോമീറ്ററിനുള്ളിലുള്ള വീട് മാത്രമേ സന്ദർശിക്കാവൂ.
- ഒരു ദിവസം ഒരു തവണ മാത്രമേ മറ്റൊരു വീടു സന്ദർശിക്കാവൂ.
- ഒരു ദിവസം ഏതെങ്കിലും ഒറ്റ വീട്ടിലേക്ക് മാത്രമേ സന്ദർശനം നടത്താൻ പാടുള്ളൂ. അതായത്, ഒരു വീടു സന്ദർശിച്ച ശേഷം മറ്റൊരു വീട്ടിലേക്കും സന്ദർശനം നടത്താൻ പാടില്ല.
- നിങ്ങളുടെ വീട്ടിലേക്ക് ഒരു ദിവസം മറ്റേതെങ്കിലും ഒറ്റ വീട്ടിൽ നിന്നുള്ളവരുടെ, ഒരു സന്ദർശനം മാത്രമേ അനുവദിക്കാവൂ. അതായത്, ഒരു കുടുംബം പോയിക്കഴിഞ്ഞ ശേഷം മറ്റൊരു കുടുംബത്തിന് എത്താൻ കഴിയില്ല.
- എന്നാൽ ബബ്ൾ സമ്പ്രദായം ഉണ്ടാകില്ല. അതായത്, ഓരോ ദിവസവും ഓരോ വ്യത്യസ്ത കുടുംബത്തിൽ നിന്നുള്ളവർക്ക് സന്ദർശനം നടത്താം.
- നിങ്ങളുടെ വീട്ടിൽ ആരൊക്കെ, ഏതൊക്കെ ദിവസം സന്ദർശിക്കുന്നു എന്ന കാര്യം എഴുതിവയ്ക്കണം. രോഗബാധ പൊട്ടിപ്പുറപ്പെട്ടാൽ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
വീട്ടിനുള്ളിലാണ് വൈറസ് പടരാൻ ഏറ്റവും സാധ്യതയെന്ന മുന്നറിയിപ്പോടെയാണ് പ്രീമിയർ ഈ ഇളവുകൾ പ്രഖ്യാപിച്ചത്.
ഏറ്റവും അപകടകരം നിങ്ങളുടെ വീടാണ്. റെസ്റ്റോറന്റോ ഹോട്ടലോ പോലുള്ള ഒരു ഔദ്യോഗിക നിയന്ത്രണം വീട്ടിനുള്ളിൽ സാധ്യമാകില്ല.
25 കിലോമീറ്റർ പോലുള്ള നിയന്ത്രണങ്ങൾ നവംബർ എട്ടിന് നീക്കം ചെയ്യുമെന്ന് പ്രീമിയർ വ്യക്തമാക്കി.
നവംബർ എട്ടു മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുമെന്ന് തിങ്കളാഴ്ച അദ്ദേഹം അറിയിച്ചിരുന്നു.
കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതം എങ്ങനെയാകും എന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം നവംബർ എട്ടിന് നൽകുമെന്നും ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
എന്നാൽ, വിക്ടോറിയക്കാർക്ക് മാസ്ക് നിർബന്ധമാക്കിയ നടപടി അടുത്ത വർഷം വരെയെങ്കിലും തുടർന്നേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 5, 6 തീയതികൾക്ക് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പുതിയ കേസുകളോ മരണമോ റിപ്പോർട്ട് ചെയ്യാത്ത തുടർച്ചയായ രണ്ടു ദിവസങ്ങൾ.
വിക്ടോറിയക്കാർ സർക്കാർ നടപടികളോട് സഹകരിച്ചതിന്റെ ഫലമാണ് ഇതെന്ന് പ്രീമിയർ പറഞ്ഞു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.