ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍.
ഇന്‍ഷ്വറന്‍സ് പ്രീമയത്തില്‍ നേരിയ വര്‍ദ്ധനവ്, നാലു തലങ്ങളിലായി ഇന്‍ഷ്വന്‍സ് പോളിസികളെ പരിമിതപ്പെടുത്തല്‍, ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, നിരവധി ബദല്‍-പ്രകൃതി ചികിത്സാ മാര്‍ഗ്ഗങ്ങളെ ഒഴിവാക്കി തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍.
പ്രീമയത്തില്‍ നേരിയ വര്‍ദ്ധനവ്
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള പ്രീമിയം വര്‍ദ്ധനവാണ് ഈ ഏപ്രില്‍ ഒന്നു മുതല്‍ ഉണ്ടായിരിക്കുന്നത്.
ശരാശരി 3.25 ശതമാനമായിരിക്കും ഈ വര്‍ഷം പ്രീമയം തുകയിലെ വര്‍ദ്ധനവ്.
കഴിഞ്ഞ പത്തു വർഷത്തിലെ ഏറ്റവും കുറഞ്ഞ പ്രീമിയം വർദ്ധനവ് നിരക്കാണിത്. 2002 നു ശേഷം ആദ്യമായാണ് നാല് ശതമാനത്തിൽ കുറവുള്ള വർദ്ധനവ് പ്രീമിയത്തിൽ ഉണ്ടാകുന്നത്.
ഒരു കുടുംബത്തിന് വർഷം ശരാശരി $135 ഡോളറും വ്യക്തികൾക്കു $62 ഡോളറുമായിരിക്കും പ്രീമിയം തുകയിൽ അധിക ചെലവ് വരിക.
കൃത്യമായ വർദ്ധനവ് അറിയുന്നതിന് ഉപഭോക്താക്കൾ ഇന്‍ഷ്വറന്‍സ് കമ്പനികളെ ബന്ധപ്പടണം.
ഹോസ്പിറ്റല്‍ കവര്‍ ഇനി നാലു തലങ്ങളില്‍
വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വ്യത്യസ്ത പേരുകളിലായി നിരവധി പോളിസികള്‍ നല്‍കുന്നതിനു പകരം, നാലു തലങ്ങളിലുള്ള പോളിസികളായി ഇവയെ പരിമിതപ്പെടുത്തും.
ബേസിക്, ബ്രോൺസ്, സിൽവർ ഗോൾഡ് എന്നിങ്ങനെ നാല് തലങ്ങളിലായാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
ഓരോ തലത്തിലും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നിര്‍ബന്ധമായും ഉറപ്പാക്കിയിരിക്കേണ്ട ചികിത്സാ മേഖലകള്‍ ഉണ്ടാകും.
ഉദാഹരണത്തിന്, ബേസിക് പോളിസി എടുക്കുന്ന ഒരാള്‍ക്ക് പാലിയേറ്റീവ് കെയര്‍, റീ ഹാബിലിറ്റേഷന്‍, ഹോസ്പിറ്റല്‍ സൈക്യാട്രിക് സര്‍വീസസ് എന്നിവ ഉറപ്പായും നല്‍കിയിരിക്കണം.
ഇന്‍ഷ്വറന്‍സ് കമ്പനിക്ക് വേണമെങ്കില്‍ മറ്റു സേവനങ്ങളും ഓപ്ഷണല്‍ ആയി നല്‍കാം.
ബ്രോണ്‍സ് പോളിസി എടുക്കുന്ന ഉപഭോക്താവിന്, ബേസിക് പോളിസിയിലെ സേവനങ്ങള്‍ക്കൊപ്പം 18 മറ്റു ചികിത്സകള്‍ കൂടി നിര്‍ബന്ധമായും നല്‍കണം.
നാലു തലത്തിലുമുള്ള പോളിസികളില്‍ ഉറപ്പാക്കിയിരിക്കേണ്ട പരിരക്ഷകള്‍ ഇവിടെ അറിയാം.

30 വയസില്‍ താഴെയുള്ളവര്‍ക്ക് ഡിസ്‌കൗണ്ട്
18 വയസു മുതല്‍ 29 വയസു വരെയുള്ളവരെ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
18-25 പ്രായപരിധിയിലുള്ളവര്‍ക്ക് പത്തു ശതമാനമായിരിക്കും ഡിസ്‌കൗണ്ട്. തുടര്‍ന്നുള്ള ഓരോ വയസിലും രണ്ടു ശതമാനം വീതം ഡിസ്‌കൗണ്ട് കുറയും.
അതായത്, 25 വയസില്‍ ആദ്യമായി ഇന്‍ഷ്വറന്‍സ് എടുക്കുന്ന ഒരാള്‍ക്ക് പ്രീമയത്തില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
26ാം വയസിലാണ് ആദ്യമായി പോളിസി എടുക്കുന്നതെങ്കില്‍ എട്ടു ശതമാനമേ ഡിസ്‌കൗണ്ട് കിട്ടൂ.
41 വയസു തികയുന്നതു വരെ ഈ ഡിസ്‌കൗണ്ട് പ്രകാരമുള്ള പ്രീമിയം നല്‍കിയാല്‍ മതിയാകും. 41 വയസിനു ശേഷം ഘട്ടം ഘട്ടമായി ഈ ഡിസ്‌കൗണ്ട് ഇല്ലാതാകും.
ബദല്‍/പ്രകൃതി ചികിത്സകളെ ഒഴിവാക്കി
16 ബദല്‍ ചികിത്സാ രീതികളെയും പ്രകൃതി ചികിത്സാ രീതികളെയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോമിയോപ്പതി, യോഗ, നാച്ചുറോപ്പതി, റിഫ്‌ളക്‌സോളജി തുടങ്ങിയവയ്ക്ക് ഇനി മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.

നാച്ചുറൽ തെറാപ്പി ചികിത്സകളുടെ ഫലപ്രാപ്തി പൂർണ്ണമായും തെളിയിക്കാൻ സാധിക്കാത്തതിനാലാണ് ഇവയെ ഇന്‍ഷ്വറന്‍സ് പരിധിയിൽ നിന്ന് ഒഴിവാക്കുന്നത്. കോമൺവെൽത് ചീഫ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.
അതേസമയം അക്യൂപംക്ചർ, മസ്സാജ് , ചൈനീസ് മെഡിസിൻ എന്നിവയ്‌ക്ക് തുടർന്നും കവർ ലഭ്യമാണ്.
ഉൾനാടൻ പ്രദേശങ്ങളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം
ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് ചികിത്സാ ആവിശ്യങ്ങൾക്കായുള്ള യാത്രാ ചിലവുകളും താമസ ചിലവുകളും ഇന്‍ഷ്വറന്‍സ്കമ്പനികൾ നിർവഹിക്കും.
ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. പദ്ധതികൾ പൂർണമായും നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഒരു വർഷം വരെ സമയ പരിധിയുണ്ട്.
ഉയര്‍ന്ന എക്‌സസ്, കുറഞ്ഞ പ്രീമിയം
പോളിസികളുടെ പ്രീമിയം കുറയ്ക്കുന്നതിനായി എക്‌സസ് തുക കൂട്ടാനുള്ള അവസരവും ഇനി ലഭിക്കും.
പ്രൈവറ്റ് ഹോസ്പിറ്റല്‍ കവറിനുള്ള പരമാവധി എക്‌സസ് തുക നിലവില്‍ വ്യക്തികള്‍ക്ക് 500 ഡോളറായിരുന്നത് 750 ഡോളറാക്കി വര്‍ദ്ധിപ്പിച്ചു. കുടുംബങ്ങള്‍ക്കുള്ള പരമാവധി എക്‌സസ് തുക 1000 ഡോളറില്‍ നിന്ന് 1500 ഡോളറാക്കിയാണ് കൂട്ടിയത്.
വ്യക്തികള്‍ക്ക് ഇതിലൂടെ 200 ഡോളറും, കുടുംബങ്ങള്‍ക്ക് 350 ഡോളറും വരെ പ്രീമിയത്തില്‍ ലാഭമുണ്ടാക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.

