പഞ്ചാബ് സ്വദേശിയായ രജ്വീന്ദർ സിംഗ് എന്ന 38കാരനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ക്വീന്‍സ്ലാന്റ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.
2018ല്‍ കെയിന്‍സില്‍ ടോയ കോര്‍ഡിംഗ്ലി എന്ന യുവതി കൊല്ലപ്പെട്ട സംഭവവുമായി രജ്വീന്ദര്‍ സിംഗിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
2018 ഒക്ടോബര്‍ 21ന് കാണാതായ ടോയ കോര്‍ഡിംഗ്ലിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഒരു ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ഈ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം ഇതിനായി രൂപീകരിച്ചിട്ടുമുണ്ട്.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രജ്വീന്ദര്‍ സിംഗ് ഇന്ത്യയിലേക്ക് കടന്നു എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
രജ്വീന്ദര്‍ സിംഗിന്റെ വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് ക്വീന്സ്ലാന്റ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇയാളെക്കുറിച്ച് അറിവുള്ളവര്‍ ഓസ്‌ട്രേലിയയിലും വിദേശത്തും ഉണ്ടാകുമെന്ന് കരുതുന്നതായും, അവര്‍ മുന്നോട്ടു വരേണ്ട സമയമാണ് ഇതെന്നും ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് സോണിയ സ്മിത്ത് പറഞ്ഞു.
അഞ്ചു കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് പാരിതോഷികമായി നല്‍കുന്നതെന്ന് രജ്വീന്ദര്‍ സിംഗിനു വേണ്ടി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസില്‍ ക്വീന്‍സ്ലാന്‌റ് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളല്ലെങ്കില്‍, വിവരം നല്‍കുന്നയാള്‍ക്ക് വിചാരണയില്‍ നിന്ന് പരിരക്ഷ നല്‍കുമെന്നും പൊലീസ് പ്രഖ്യാപിച്ചു.
ഇതാദ്യമായാണ് ഒരു കേസില്‍ ക്വീന്‍സ്ലാന്‌റ് പൊലീസ് ഇത്രയും വലിയ പാരിതോഷികം പ്രഖ്യാപിക്കുന്നത്.
ക്വീന്‍സ്ലാന്റ് സര്‍ക്കാരിന്‌റെ കൂടെ പിന്തുണയോടെയാണ് ഈ തുക പ്രഖ്യാപിച്ചതെന്ന് പൊലീസ് വക്താവ് എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
ഇയാളെക്കുറിച്ച് അറിയാവുന്ന ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ മുന്നോട്ടു വരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

