സിഡ്നിയിലെ വെന്റ്വർത്ത് അവന്യൂവിലുള്ള ട്രാവലോഡ്ജ് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 366 പേരെയാണ് മറ്റു ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
പല വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരാണ് ഇത്.
ഒരാൾക്ക് 3,000 ഡോളറാണ് ക്വാറന്റൈൻ ഫീസായി ഈടാക്കുന്നത്.
എന്നാൽ വൃത്തിരഹിതമായ മുറികളാണ് ട്രാവലോഡ്ജ് ഹോട്ടലിൽ ഉള്ളതെന്ന് പരാതികൾ ഉയർന്നിരുന്നു.
ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ നിരവധി പേർ ഉൾപ്പെടെയാണ് പരാതി നൽകിയിരുന്നത്.
ഇതേത്തുടർന്ന് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഹോട്ടലിലുണ്ടായിരുന്നവരെ മറ്റ് ക്വാറന്റൈൻ ഹോട്ടലുകളിലേക്ക് മാറ്റിയത്. 12 മണിക്കൂറോളമെടുത്താണ് സംസ്ഥാന സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരെ മാറ്റിപ്പാർപ്പിച്ചത്.

ട്രാവലോഡ്ജ് ഹോട്ടലിനെ ക്വാറന്റൈൻ ഹോട്ടലുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
വൃത്തിയില്ലാത്ത ബാത്ത്റൂമുകളും, പൊടിപിടിച്ച മുറികളുമാണ് പലർക്കും കിട്ടിയത് എന്നായിരുന്നു പരാതി ഉയർന്നത്.
ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പലരും ഏപ്രിലിൽ തന്നെ ഹോട്ടൽ മുറിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഈ സാഹചര്യത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെന്ന് ഡെപ്യൂട്ടി പ്രീമിയർ ജോൺ ബറിലാറോ പറഞ്ഞു.

നിർബന്ധിത ക്വാറന്റൈനും, അതിന്റെ ചെലവുമെല്ലാം തീരുമാനിച്ചത് സർക്കാരാണെന്നും, അതിനാൽ ഇത്തരം വീഴ്ചകളുടെയും ഉത്തരവാദിത്തം സർക്കാരിന് തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എവിടെയാണ് പാളിച്ച പറ്റിയതെന്ന് കണ്ടെത്താനും അത് തിരുത്താനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെൽബണിൽ ക്വാറന്റൈൻ ഹോട്ടലുകളിൽ ആരോഗ്യമുൻകരുതലുകളിൽ നിരവധി വീഴ്ചകളുണ്ടായതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at https://sbs.com.au/coronavirus.
With AAP.

