2016 ഒക്ടോബർ 28നായിരുന്നു ബ്രിസ്ബൈനിലെ മൂറൂക്കയിൽ മൻമീത് അലിഷർ കൊല്ലപ്പെട്ടത്. യാത്രക്കാരെ കയറ്റാനായി ബസ് നിർത്തിയപ്പോൾ ആന്തണി ഒ ഡൊണോഹ്യൂ എന്നയാൾ മൻമീതിന്റെ ശരീരത്തിലേക്ക് പെട്രോളും ഡീസലും ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.
ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത മൻമീത് വെന്തുമരിച്ചു. ബസിലുണ്ടായിരുന്ന 14 യാത്രക്കാരെ ഒരു ടാക്സി ഡ്രൈവറാണ് രക്ഷപ്പെടുത്തിയത്.
ആന്തണി ഒ ഡൊണോഹ്യുവിനെതിരെ കൊലപാതക്കുറ്റവും വധശ്രമക്കുറ്റവും ചുമത്തിയിരുന്നു.
എന്നാൽ കടുത്ത മാനസികരോഗം നേരിടുന്ന വ്യക്തിയാണ് ഒ ഡൊണോഹ്യുവെന്നും, അതിനാൽ ക്രിമിനൽ വിചാരണ നേരിടേണ്ടതില്ലെന്നും ക്വീൻസ്ലാന്റ് മെന്റൽ ഹെൽത്ത് കോടതി വിധിച്ചു.
ഇയാൾക്കെതിരെയുള്ള കുറ്റങ്ങളും ഇതോടെ അവസാനിപ്പിക്കും.
ബ്രിസ്ബൈനിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ അതീവ സുരക്ഷയൊരുക്കി ഇയാളെ ചികിത്സിക്കണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത പത്തു വർഷത്തേക്ക് ഇതിൽ മാറ്റമുണ്ടാകരുത് എന്നാണ് കോടതി ഉത്തരവ്.
അപകടകരമായ രീതിയിൽ മാനസിക രോഗം നേരിടുന്നയാളാണ് ആന്തണി ഒ ഡൊണോഹ്യുവെന്ന് മനോരോഗവിദഗ്ധർ കോടതിയെ അറിയിച്ചിരുന്നു. നേരത്തേ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്ന ഇയാൾ സംഭവത്തിന് ഒരുവർഷം മുമ്പ് അത് അവസാനിപ്പിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
മൻമീതിന്റെ 'ചിരി' കൊലയ്ക്കു കാരണമായി

ബസ് നിർത്തിയപ്പോൾ ഒ ഡൊണോഹ്യുവിനെ നോക്കി മൻമീത് അലിഷർ ചിരിച്ചതാണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്ന് കേസ് പരിശോധിച്ച് മാനസികരോഗവിദഗ്ധൻ പറഞ്ഞു.
സർക്കാരും പൊലീസും യൂണിയനുകളും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് വിശ്വസിച്ചിരുന്നയാളാണ് ഒ ഡൊണോഹ്യു. കൗൺസിലിന്റെ ബസ് ഡ്രൈവറായതിനാലാണ് മൻമീതിനെ ആക്രമിച്ചതെന്നും ഡോക്ടർ വാൻ ഡി ഹോഫ് പറഞ്ഞു.

