ലോകകപ്പിൽ അവിശ്വനീയ പോരാട്ടം തുടർന്ന ന്യൂസിലൻറിനെ ഞെട്ടിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് ഫൈനൽ ബർത്തുറപ്പിച്ചത്. ഇന്നലെ നടന്ന സെമിഫൈനലിൽ ഏഴു വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് ടീമിൻറെ വിജയം.
44 പന്തിൽ 78 റൺസ് അടിച്ചുകൂട്ടിയ ജേസൻ റോയ് ആയിരുന്നു ഇംഗ്ലണ്ടിൻറെ സൂപ്പർ സ്റ്റാർ.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻറ് എട്ടു വിക്കറ്റിന് 153 റൺസാണ് നേടിയത്. എന്നാൽ മറ്റെല്ലാ ബാറ്റിംഗ് നിരയെയും പിടിച്ചുകെട്ടിയ കീവി ബൌളർമാർക്ക്, ജേസൻ റോയിക്ക് മുന്നിൽ ഈ സ്കോർ പ്രതിരോധിക്കാൻ കഴിയാതെ പോയി. 11 ഫോറും രണ്ടു സിക്സറുകളും പറത്തിയാണ് റോയ് ഹീറോയായത്.
ഇതോടെ ആഘോഷവുമായി രംഗത്തെത്തിയത് ഇന്ത്യൻ ആരാധകർ. ആദ്യമത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലൻറിൻറെ പതനം കണ്ടത് മാത്രമല്ല, ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലാകുമെന്ന പ്രതീക്ഷയും. ഇന്നു രാത്രി വെസ്റ്റിൻറീസിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം.
ട്വിറ്റർ ലോകം ഈ പ്രവചനമാണ് ആഘോഷിച്ചത്.
പക്ഷേ പ്രതീക്ഷിക്കുന്ന പോലെ അത്ര എളുപ്പമാകണമെന്നില്ല വിൻഡീസിനെതിരായ പോരാട്ടം. ഐ പി എല്ലിൽ കളിച്ച് തഴക്കവും പഴക്കവും വന്ന ക്രിസ് ഗെയ്ലും ഡ്വെയ്ൻ ബ്രാവോയുമെല്ലാം മലപോലെ ഇന്ത്യക്കു മുന്നിലുണ്ടാകും. വീണ്ടുമൊരു കോഹ്ലി മാജിക്, അതാണ് ഇന്ത്യയുടെ പ്രതീക്ഷ.

