ഇന്ത്യയിലെ പതിനേഴാം ലോക്സഭയിലേക്കു വേണ്ടിയുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചത്.
ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 11നായിരിക്കും ആദ്യ ഘട്ടം. ഏപ്രിൽ 18, ഏപ്രിൽ 23, ഏപ്രിൽ 29, മേയ് 6, മേയ് 12, മേയ് 19 എന്നീ ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.
കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 23നാണ് കേരളത്തിലെ വോട്ടെടുപ്പ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം.
മേയ് 23ന് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസം ഫലമറിയാനായി കേരളം കാത്തിരിക്കണം.
22 സംസ്ഥാനങ്ങളിലാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ രണ്ടു ഘട്ടം മുതൽ ഏഴു ഘട്ടം വരെയായി വോട്ടെടുപ്പ് നടക്കും.
90 കോടിയോളം വോട്ടർമാർക്കാണ് ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശമുള്ളത്. പത്തു ലക്ഷത്തോളം പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഇത്തവണയുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.
പെരുമാറ്റച്ചട്ട ലംഘനം നടക്കുകയാണെങ്കിൽ പൊതുജനങ്ങൾക്ക് ഫോട്ടോ എടുത്ത് കമ്മീഷനെ അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. നൂറു മിനിട്ടിനുള്ളിൽ അതിൻമേൽ നടപടിയെടുത്ത് കമ്മീഷൻ പരാതിക്കാർക്ക് മറുപടി നൽകും.

