ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അഥവാ ഇ-വിസയിൽ ഇന്ത്യയിലേക്ക് എത്തുന്ന വിദേശികൾക്കാണ് സൗജന്യ സിം കാർഡ് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ടൂറിസം മന്ത്രി മഹേഷ് ശർമയാണ് ഈ കാര്യം പി ടി ഐ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. ഇത് ഐക്യ രാഷ്ട്ര സഭ ലോക ടൂറിസം ദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 27- നു പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയും, ഇന്ത്യയെ ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനം. മാത്രമല്ല, ഇന്ത്യ സന്ദർശിക്കുന്ന അവസരത്തിൽ എന്തെങ്കിലും അത്യാഹിതമുണ്ടാകുന്ന പക്ഷം ടെലിഫോൺബൂത്തിന് മുന്നിൽ നിന്ന് സമയം പാഴാക്കാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിക്കാനും ഇത് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് കുറെയേറെ രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഒരു സിം കാർഡ് ലഭ്യമാകുകയുള്ളു. എന്നാൽ, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എത്തുമ്പോൾ ഇത് വിദേശികളെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മുതൽ 150 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പൗരന്മാർക്ക് ഇ-വിസ സ്കീം ലഭ്യമാണ്. ഇതിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011- ൽ 6.3 മില്യൺ ആയിരുന്ന വിദേശികളുടെ വരവ് കഴിഞ്ഞ വർഷം ആയപ്പോഴേക്കും 8.03 മില്യൺ ആയി ഉയന്നിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

