ഇന്ത്യന്‍ മാധ്യമരംഗം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും അതിന്റെ വലിപ്പം കൊണ്ടാണ്. പക്ഷേ, ഈ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ എത്രത്തോളം വിശ്വസനീയമാണ് - തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്.
മാധ്യമരംഗം പോലെ തന്നെ, ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് രംഗവുമാണ് ഇന്ത്യയില്‍.
ഇന്ത്യയില്‍ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന 90 കോടിയോളം വോട്ടര്‍മാരിലേക്ക് വാര്‍ത്തകളെത്തിക്കാന്‍ ഭീമാകാരമായ ഒരു മാധ്യമലോകമാണുള്ളത് - 400 ലേറെ ടെലിവിഷന്‍ ചാനലുകള്‍, പതിനെണ്ണായിരത്തോളം ദിനപത്രങ്ങള്‍, ഒപ്പം മറ്റു പരമ്പരാഗത മാധ്യമങ്ങളും.
പക്ഷേ ഈ പരമ്പരാഗത മാധ്യമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ വോട്ടര്‍മാരുടെ ആശ്രയം. ഡിജിറ്റല്‍ മേഖലയിലെ പുതിയ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും, മൊബൈല്‍ മെസേജിംഗ് സംവിധാനങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.

ലോകത്ത് ഏറ്റവുമധികം ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ - 30 കോടിയോളം പേര്‍. 20 കോടിയോളം പേര്‍ വാട്‌സാപ്പും ഉപയോഗിക്കുന്നു.
2017 മുതല്‍ 2022 വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഇരട്ടിയാകും എന്നാണ് അമേരിക്ക ആസ്ഥാനമായ സിസ്‌കോ എന്ന സാങ്കേതിക സ്ഥാപനത്തിന്റെ കണക്കുകൂട്ടല്‍. അതായത്, 40.41 കോടിയില്‍ നിന്ന് 82 കോടി സ്മാര്‍ട്ട് ഫോണുകളായി വര്‍ദ്ധിക്കും.
പക്ഷേ, കൂടുതല്‍ മാധ്യമങ്ങള്‍ എന്നതിന്റെ അര്‍ത്ഥം മികച്ച വാര്‍ത്താ ലഭ്യത എന്നല്ല. 2014ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യന്‍ മാധ്യമരംഗത്ത് വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കാണ് കണ്ടത്. ഇതിനൊപ്പം മാധ്യമ ഉടമസ്ഥതകളില്‍ വന്ന മാറ്റവും ധ്രൂവീകരണവുമെല്ലാം വാര്‍ത്തകളുടെ വിവിധ വശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് തടസ്സമാകുന്നു.
വ്യാജവാര്‍ത്തകളുടെ കാലം
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കള്ളത്തരങ്ങളുടെ ഘോഷയാത്രയാണ് ഇന്ത്യന്‍ സാമൂഹ്യമാധ്യമരംഗത്ത് കണ്ടത് - ഫേസ്ബുക്കിലും ട്വിറ്ററിലും വാട്‌സാപ്പിലുമെല്ലാം.
2019 ജനുവരിയില്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ റിപ്പാര്‍ട്ട് പ്രകാരം വ്യാജവാര്‍ത്താ പ്രളയം ഏറ്റവുമധികം ബാധിച്ച 22 രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്.
മൂന്നു വര്‍ഷം കൊണ്ട് വ്യാജവാര്‍ത്തകളില്‍ 200 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് കഴിഞ്ഞ വര്‍ഷം ബി ബി സി നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു.

ഈ വ്യാജവാര്‍ത്താ നിര്‍മ്മിതി ഇന്ത്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല ബാധിച്ചിരിക്കുന്നത്, മറിച്ച് മനുഷ്യജീവനുകള്‍ ഇല്ലാതാക്കാന്‍ മാത്രം അവ ശക്തമായിരുന്നു.
ദേശീയതയുടെ പേരുപറഞ്ഞുള്ള വ്യാജവാര്‍ത്തകളാണ് ഏറ്റവുമധികം പ്രചരിക്കുന്നതെന്നും ഈ പഠനം കണ്ടെത്തിയിരുന്നു.
.

രാഷ്ട്രീയത്തിനപ്പുറം, ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന നിരവധി വ്യാജവാര്‍ത്തകളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളല്ല മറിച്ച് മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വ്യാജവാര്‍ത്തകളുടെ ചുവടുപിടിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്നും.
2014 ഫെബ്രുവരിക്കും 2018 ജൂലൈയ്ക്കും ഇടയില്‍ കുറഞ്ഞത് 31 പേര്‍ ഇത്തരം വ്യാജ വാര്‍ത്തകളുടെ ഫലമായി കൊല്ലപ്പെട്ടു എന്നാണ് ബി ബി സിക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ അതിലും ഏറെയാണ്.
അധികൃതര്‍ എന്തു നടപടിയെടുത്തു?
ജനങ്ങളുടെ ആശങ്കയും, മാധ്യമങ്ങളുടെ വിമര്‍ശനവും ഒപ്പം അധികൃതരുടെ ഭാഗത്തു നിന്നുള്ള ഇടപെടലും കൂടിയായപ്പോള്‍ ചില നടപടികളെടുക്കാന്‍ വാട്‌സാപ്പ് ശ്രമിച്ചിട്ടുണ്ട്. ഒരേ സമയം അഞ്ചു പേര്‍ക്ക് മാത്രമേ ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയൂ എന്ന നിയന്ത്രണമാണ് വാട്‌സാപ്പ് ഇന്ത്യയില്‍ നടപ്പാക്കിയത്. മറ്റു രാജ്യങ്ങളില്‍ 20 പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുന്നിടത്താണ് ഇത്.
ഇതിനു പുറമേ, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വാട്‌സാപ്പ് പരസ്യങ്ങള്‍ നല#്കുന്നുമുണ്ട്.
മറ്റുള്ളവര്‍ക്ക് അനാവശ്യമായി മെസേജുകള്‍ അയച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് (സ്പാം) മൂന്നു ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിക്കുകയും ചെയ്തു.

വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഇന്ത്യയില്‍ തടയും എന്നും റിപ്പോര്‍ട്ടുകളുണ്ട്. (അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം സന്ദേശം വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍). പക്ഷേ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും എന്ന വിമര്‍ശനവുമുണ്ട്.
വാട്‌സാപ്പിനു പുറമേ, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എ്ന്നിവയ്ക്കും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജവാര്‍ത്ത തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനും, അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനുമായി നിരവധി പുതിയ മാധ്യമസ്ഥാപനങ്ങള്‍ തന്നെ ഇന്ത്യയില്‍ വന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാറ്റം. Alt News, Boom Live, FactChecker, Vishvas.News, Factly , Fact Crescendo എന്നിവ ഉദാഹരണങ്ങളാണ്. ഒപ്പം ടൈംസ് ഓഫ് ഇന്ത്യയും, ഇന്ത്യാ ടുഡേയുമെല്ലാം ഇത്തരം സംവിധാനം തുടങ്ങിയിട്ടുണ്ട്.
ദേശീയതയുടെ പേരിലെ വ്യാജവാര്‍ത്തകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വിഭാഗം മാധ്യമങ്ങളില്‍ കൂടി വരുന്ന മറ്റൊരു പ്രവണതയാണ് തീവ്രദേശീയത.

പ്രമുഖ വാര്‍ത്താ ചാനലുകളുടെ പോലും പ്രൈം ടൈം ചര്‍ച്ചകളില്‍ ദേശീയതാ വാദമാണ് നിറഞ്ഞു നില്‍ക്കുന്നത്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാകണം എന്ന അടിസ്ഥാന തത്വം തമസ്‌കരിച്ചുകൊണ്ടാണ് ചാനലുകള്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നത്.
പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ ഈ പ്രവണത അതിന്റെ പാരമ്യത്തിലെത്തി. നിരവധി വാര്‍ത്താ ചാനലുകള്‍ പാകിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ചര്‍ച്ചകള്‍ നടത്തിയത്.
റിപ്പബ്ലിക് ടി വിയും, അതിന്റെ അവതാരകന്‍ അര്‍ണോബ് ഗോസ്വാമിയും സൃഷ്ടിച്ച മാതൃകയാണ് മറ്റു നിരവധി ചാനലുകളും അവതാരകരും പിന്തുടര്‍ന്നത് എന്നാണ് മാധ്യമപ്രവണതകള്‍ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ Newslaundry എഴുതിയത്.

'രാജ്യദ്രോഹി', 'ദേശവിരുദ്ധന്‍' എന്നീ പ്രയോഗങ്ങളും മാധ്യമങ്ങളില്‍ സജീവമായി. രാജ്യദ്രോഹി എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് മാത്രം റിപ്പബ്ലിക് ടി വി ഒരു പ്രൈംടൈം ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തു.
എന്നാല്‍, സ്വതന്ത്രമായി ചിന്തിക്കുന്ന ആരെയും രാജ്യദ്രോഹി എന്ന് കുറ്റപ്പെടുത്തുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്.
മാറുന്ന മാധ്യമ മാനേജ്‌മെന്റ്
മാധ്യമങ്ങളുടെ ഉടമസ്ഥതയില്‍ വന്നിരിക്കുന്ന മാറ്റത്തിനൊപ്പമാണ് വാര്‍ത്തകളുടെ ട്രെന്റിലും മാറ്റമുണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ധനഢ്യനായ ബിസിനസുകാരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഇന്ത്യന്‍ മാധ്യമലോകത്തിന്റെ നല്ലൊരു ഭാഗം. രാജ്യത്തെ ഏറ്റവും വലിയ മാധ്യമശൃംഖലയായ Network 18 റിലയന്‍സ് ഗ്രൂപ്പ് 2014ല്‍ വാങ്ങിയപ്പോള്‍ തന്നെ വാര്‍ത്തകളുടെ കേന്ദ്രീകരണത്തെക്കുറിച്ച് പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു.

'ഇത് വാര്‍ത്തകളുടെ മേലുള്ള രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും, അതുവഴി സാമ്പത്തിക നയങ്ങളെയും ജനാഭിപ്രായത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു' എന്നാണ് മാധ്യമപ്രവര്‍ത്തകനായ പരഞ്‌ജോയ് ഗുഹ തക്കൂര്‍ത്ത ചൂണ്ടിക്കാട്ടിയത്.
വന്‍കിട കമ്പനികള്‍ നല്‍കുന്ന പരസ്യത്തെ ആശ്രയിച്ചാണ് മിക്ക ഇന്ത്യന്‍ മാധ്യമങ്ങളും നിലനില്‍ക്കുന്നത് എന്നതിനാല്‍ Network 18ല്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പ്രവണത.
അതേസമയം, ഇത്തരം മാറ്റങ്ങള്‍ക്കിടയിലും വാര്‍ത്താ ചാനലുകള്‍ ഇന്ത്യയില്‍ തഴച്ചുവളരുകയാണ്. രാഷ്ട്രീയത്തിന്റെ ഇരുഭാഗത്തോടും ആഭിമുഖ്യമുള്ള നിരവധി ചാനലുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പുതുതായി വന്നത്.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് രാജ്യത്തെ വലതുപക്ഷ ചിന്താഗതിയുടെ ഏറ്റവും ശക്തമായ ശബ്ദമായി OpIndia എന്ന വെബ്‌സൈറ്റ് മാറി. 2014 ഡിസംബറിലാണ് ഈ വെബ്‌സൈറ്റ് തുടങ്ങുന്നത്.
അതേവര്‍ഷം തന്നെ സ്വരാജ്യ എന്ന വലതുപക്ഷ മാഗസിനും പുതിയ രൂപത്തില്‍ പുറത്തിറങ്ങി.
2015ല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജനും സിദ്ധാര്‍്ത്ഥ് ഭാട്ടിയയും ചേര്‍ന്ന് തുടങ്ങിയ The Wire എന്ന വെബ്‌സൈറ്റ് ഇടതുപക്ഷത്തിന്റെയും പ്രധാന ശബ്ദമായി മാറി.

2017ല്‍ റിപ്പബ്ലിക് ടി വി വന്നതോടെയാണ് ഏറ്റവും വലിയ മാറ്റമുണ്ടായത്. ബി ജെ പി ആഭിമുഖ്യമുണ്ടായിരുന്ന രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തോടെ തുടങ്ങിയ ഈ ചാനല്‍ വലതുപക്ഷ രാഷ്ട്രീയത്തിന് വ്യക്തമായ പിന്തുണ നല്‍കി.
രാജീവ് ചന്ദ്രഖേര്‍ ഔദ്യോഗികമായി ബി ജെ പിയില്‍ ചേര്‍ന്ന ശേഷം ചാനലില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
Source: https://monitoring.bbc.co.uk/
(ഇതിലെ അഭിപ്രായങ്ങള്‍ BBCയുടേതാണ്, എസ് ബി എസിന്റേതല്ല.)

