കൊറോണവൈറസ് ബാധയെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം.
ചരക്ക് വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും മാത്രമായിരുന്നു അന്നുമുതൽ അനുവദിക്കുന്നത്.
വിവിധ രാജ്യങ്ങളുമായി യാത്രാ ബബ്ൾ തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളും അനുവദിക്കുന്നുണ്ട്.
മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്കാണ് ഇന്ത്യൻ സർക്കാർ വീണ്ടും നീട്ടിയത്.
കുറഞ്ഞത് നവംബർ 30 വരെയാണ് ഇപ്പോൾ വിലക്ക് ദീർഘിപ്പിച്ചിരിക്കുന്നത്.
എന്നാൽ നിർദ്ദിഷ്ട റൂട്ടുകളിലുള്ള യാത്രാ വിമാനങ്ങൾക്ക് അനുമതി നൽകാൻ അതാത് സാഹചര്യം പരിഗണിച്ച് അധികൃതർക്ക് തീരുമാനമെടുക്കാമെന്നും വ്യോമയാന ഡയറക്ടർ ജനറൽ അറിയിച്ചു.
യാത്രാ ബബ്ളുകൾ വർദ്ധിപ്പിക്കുമ്പോഴാകും ഇത് സാധ്യമാകുക.
നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് യാത്രാ ബബൾ ഉള്ളത്. അമേരിക്ക, യു കെ, ഫ്രാൻസ്, UAE തുടങ്ങിയ രാജ്യങ്ങളുമായെല്ലാം യാത്ര സാധ്യമാണ്.
ഓസ്ട്രേലിയ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളുമായി ബബ്ൾ സാധ്യത പരിഗണിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കൊവിഡ് ബാധ ഇപ്പോഴും കൂടി നിൽക്കുന്ന ഇന്ത്യയുമായി ബബ്ൾ ഉണ്ടാകില്ല എന്ന സൂചനയാണ് ഓസ്ട്രേലിയൻ സർക്കാർ നൽകുന്നത്.
ന്യൂസിലന്റുമായി യാത്രാ ബബ്ൾ തുടങ്ങിയ ശേഷം നടത്തിയ നിരവധി വാർത്താ സമ്മേളനങ്ങളിൽ “സുരക്ഷിത രാജ്യങ്ങളുമായി” ബബ്ൾ പരിഗണിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊവിഡ് ബാധ നിയന്ത്രണത്തില് കൊണ്ടുവന്ന സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇക്കാര്യത്തിൽ ഓസ്ട്രേലിയ ധാരണയിലെത്തുന്നത്.
നിലവിൽ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കും തിരിച്ചും വന്ദേഭാരത് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച ക്വാണ്ടസ് സർവീസുകളും, നിരവധി സ്വകാര്യ ചാർട്ടേർഡ് വിമാനങ്ങളും ഇതോടൊപ്പമുണ്ട്.