ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ്, നാലാം ക്രിക്കറ്റ് ടെസ്റ്റിനായി ബ്രിസ്‌ബൈനിലേക്ക് പോകാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മതിച്ചത്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള പരമ്പര 1--1ന്റെ സമനിലയിലായതിനാല്‍, നിര്‍ണ്ണായകമായ മത്സരമാണ് ബ്രിസ്‌ബൈനില്‍ നടക്കുന്നത്.
സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിനു ശേഷം ചൊവ്വാഴ്ച ടീം ബ്രിസ്‌ബൈനിലെത്തി.
ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ബ്രിസ്‌ബൈനിലേക്ക് പോകാന്‍ ഇന്ത്യന്‍ ടീം ആദ്യം വിസമ്മതിച്ചിരുന്നു. ടീമിന് ഇളവുകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനു ശേഷമാണ് അവസാന ടെസ്റ്റ് ഗാബയില്‍ തന്നെ കളിക്കാമെന്ന് ബി സി സി ഐ സമ്മതിച്ചത്.
എന്നാല്‍ ബ്രിസ്‌ബൈനില്‍ ടീം ഹോട്ടലിലെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന സേവനങ്ങള്‍ പലതും ലഭ്യമായില്ലെന്നാണ് പരാതി.

'ജയിലില്‍ കിടക്കുന്ന അവസ്ഥയിലാണ്' ഹോട്ടലില്‍ താമസിക്കേണ്ടതെന്ന് ഒരു ഇന്ത്യന്‍ ടീമംഗം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
'കളിക്കാര്‍ സ്വന്തമായി കിടക്ക വിരിക്കുകയും, ടോയ്‌ലറ്റ് വൃത്തിയാക്കുകയും വേണം. റൂം സര്‍വീസോ, ഹൗസ് കീപ്പിംഗ് സേവനമോ ലഭ്യമല്ല.'
അടുത്തുള്ള ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം എത്തിക്കും. ഇത് കളിക്കാര്‍ താമസിക്കുന്ന ഹോട്ടല്‍ നിലയിലേക്ക് എത്തിക്കുകയാണ്.
സ്വന്തം മുറിയുള്ള നിലയിൽ നിന്ന് ഹോട്ടലിലെ മറ്റൊരു നിലയിലേക്ക് പോകാന്‍ അനുവാദമില്ലെന്നും താരങ്ങള്‍ പരാതിപ്പെട്ടു.
ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലും, ജിമ്മിലും, കഫേയിലുമൊന്നും പോകാനും കളിക്കാര്‍ക്ക് അനുവാദമില്ല എന്നാണ് പരാതി.
കളിക്കാരുടെ പരാതിയെത്തുടര്‍ന്ന് ബി സി സി ഐ വിഷയത്തില്‍ ഇടപെടുകയും, ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്, ഈ സേവനങ്ങള്‍ നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഹോട്ടലിലെ എല്ലാ ലിഫ്റ്റുകളും താരങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും, റൂം സര്‍വീസും ഹൗസ് കീപ്പിംഗും ലഭ്യമാക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.
ജിം ഉപയോഗിക്കാനുള്ള അനുവാദവും, ടീം മീറ്റിംഗിനായി ഒത്തുകുടാനുള്ള അവസരവും നല്‍കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.
നീന്തല്‍ക്കുളം മാത്രം കളിക്കാര്‍ക്ക് ലഭ്യമാകില്ല.
കളിക്കാര്‍ക്ക് മാത്രമായി ബ്രിസ്‌ബൈനില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ട്.
സിഡ്‌നിയില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ക്വീന്‍സ്ലാന്‌റിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രത്യേക ഇളവ് നല്‍കിയാണ് യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയത്.
കൊവിഡ് നിയന്ത്രണം: ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജില്‍ മെസേജ് ചെയ്യുക.
പരുക്കിന്റെ പിടിയില്‍
സമീപകാലത്തെ ഏറ്റവും പരിചയം കുറഞ്ഞ ബൗളിംഗ് നിരയുമായാകും ഗാബ ടെസ്റ്റിന് ഇന്ത്യയിറങ്ങുക.
പരുക്കു മൂലം ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും നാലാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവരും.
ഇതോടെ, മുഹമ്മദ് ഷമിയ്ക്കും, ഉമേഷ് യാദവിനും പുറമേയാണ് ജസ്പ്രീത് ബുംറയും പരുക്കേറ്റ് പിന്‍മാറുന്നത്.

ഇതോടെ, രണ്ടു മത്സരം മാത്രം കളിച്ച മുഹമ്മദ് സിറാജും, ഒറ്റ മത്സരം കളിച്ച നവ്ദീപ് സെയ്‌നിയും, ഇനിയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാത്ത ടി നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരുമാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര.
മെല്‍ണ്‍, സിഡ്‌നി ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയും നാലാം ടെസ്റ്റിനുണ്ടാകില്ല. ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനെയും പരുക്കു മൂലം ടീമില്‍ നിന്ന് ഒഴിവാക്കി.
സിഡ്‌നി ടെസ്റ്റില്‍ ധീരമായി പൊരുതി ഇന്ത്യയെ സമനിലയിലെത്തിച്ച റിഷഭ് പന്തും, ആര്‍ അശ്വിനും, ഹനുമ വിഹാരിയും പരുക്കിന്റെ പിടിയിലാണ്.
ഇതോടെ, സമീപകാലത്തെ ഏറ്റവും മത്സര പരിചയം കുറഞ്ഞ നിരയുമായാകും ഗാബയിലെ വേഗം കൂടിയ പിച്ചില്‍ ഇന്ത്യയിറങ്ങുക.
ചരിത്രത്തില്‍ ഒരു ടെസ്റ്റ് പോലും ഇന്ത്യ ജയിച്ചിട്ടില്ലാത്ത ഗ്രൗണ്ടാണ് ബ്രിസ്‌ബൈനിലെ ഗാബ.

