ഫെബ്രുവരിയില്‍ വടക്കന്‍ ക്വീന്‍സ്ലാന്റിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയാണ് അദാനി പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണം ഉയര്‍ന്നത്.
ആബറ്റ് പോയിന്റിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്തു നിന്ന് കേലീ വാലി ചതുപ്പ് മേഖലയിലേക്ക് പ്രളയ ജലം ഒഴുക്കിവിട്ടിരുന്നു.
അനുവദനീയമായതിന്റെ ഇരട്ടി അളവിലുള്ള മാലിന്യങ്ങളാണ് ഇതോടൊപ്പം ഒഴുകിയെത്തിയത് എന്നാണ് പരിസ്ഥിതി അതോറിറ്റി കണ്ടെത്തിയത്.
ഇതേത്തുടര്‍ന്നാണ് അദാനി കമ്പനി 13,055 ഡോളര്‍ പിഴയടക്കണം എന്നാവശ്യപ്പെട്ട് ക്വീന്‍സ്ലാന്റ് സര്‍ക്കാരിന്റെ ശാസ്ത്ര-പരിസ്ഥിതി വകുപ്പ് അദാനിക്ക് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ചതുപ്പ്‌മേഖലകളിലൊന്നാണ് കേലീ വാലി എന്നാണ് മക്കായ് കണ്‍വര്‍സേഷന്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഇരുന്നൂറിലേറെ തരം പക്ഷികള്‍ ഇവിടെയെത്താറുണ്ട്. ഇതില്‍ മൂന്നെണ്ണം വംശനാശഭീഷണി നേരിടുന്നവയുമാണ്.
പാരിസ്ഥിതിക വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ഇത് രണ്ടാം തവണയാണ് അദാനി കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ പിഴശിക്ഷ വിധിക്കുന്നത്.
കുറ്റം കാലാവസ്ഥയുടേതെന്ന് അദാനി
പിഴയടക്കാനുള്ള നോട്ടീസ് ലഭിച്ച കാര്യം അദാനി കമ്പനി സമ്മതിച്ചു.
എന്നാല്‍ മോശം കാലാവസ്ഥയും പ്രളയവുമാണ് ഈയൊരു സാഹചര്യമുണ്ടാക്കിയതെന്നും, ചതുപ്പുപ്പദേശത്തിനോ, ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കിനോ പാരിസ്ഥിതിക ആഘാതമുണ്ടാകാതിരിക്കാന്‍ കമ്പനി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയെന്നും അദാനി വക്താവ് പറഞ്ഞു.
കേലീ വാലി മേഖലയ്ക്ക് പ്രളയജലം കൊണ്ട് ഒരു നാശവുമുണ്ടായിട്ടില്ല. സാധാരണ പ്രളയജലത്തില്‍ കാണുന്നതിനെക്കാള്‍ വളരെ കുറഞ്ഞ അളവിലുള്ള മാലിന്യങ്ങള്‍ മാത്രമാണ് ആബറ്റ് പോയിന്റില്‍ നിന്ന് ഒഴുകിയെത്തിയതെന്നും വക്താവ് അവകാശപ്പെട്ടു.

അതേസമയം, ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദാനിക്കെതിരെയുള്ള വിമര്‍ശനം പരിസ്ഥിതി സംഘടനകള്‍ കൂടുതല്‍ ശക്തമാക്കി. ഒരു തുറമുഖം പോലും സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അദാനി, നിര്‍ദ്ദിഷ്ട കാര്‍മിയാക്കല്‍ മൈന്‍ പോലുള്ള വലിയ ഖനി പദ്ധതികള#് എങ്ങനെ സുരക്ഷിതമായി കൊണ്ടുപോകുമെന്ന് പരിസ്ഥിതി സംഘടനകള്‍ ചോദിച്ചു.
കാര്‍മയാക്കല്‍ മൈന്‍ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ചുള്ളി വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് അദാനിക്ക് ഈ പിഴ കിട്ടിയിരിക്കുന്നത്.

