ഐ എസ് ലേക്ക് ആളെ റിക്രൂട്ടു ചെയ്തതിന് ജയിലിലായ ഹമീദ് അൽഗുഡിസിയുടെ ഭാര്യ മൗതിയ ഇലാഹത് ആണ് കോടതി അലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കോടതിയലക്ഷ്യ കുറ്റം ചുമത്തി 75 മണിക്കൂര്‍ സാമൂഹ്യ സേവനമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ ഇതാദ്യമായാണ് ജഡ്ജിക്ക് മുൻപിൽ എഴുന്നേൽക്കാൻ വിസമ്മതിച്ചതിന് ഒരാൾ ശിക്ഷിക്കപ്പെടുന്നത്.
ഇവർ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണയിൽ ഒൻപതു തവണ മൗതിയ കോടതിയലക്ഷ്യം നടത്തിയതായി കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

2016 ൽ തന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാറിനും ഫെഡറൽ സർക്കാറിനും എതിരെ മൗതിയ കേസ് കൊടുത്തിരുന്നു. ഈ കേസിൽ മൗതിയ തോൽക്കുകയും പോലീസിന്റെ നിയമചിലവുകൾക്കായി രണ്ടരലക്ഷം ഡോളർ ഇവർക്ക് പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ കേസിന്റെ വിചാരണ വേളയിൽ പലപ്പോഴായി കോടതിയലക്ഷ്യം നടത്തിയെന്ന കേസിലാണ് മൗതിയ ഇപ്പോൾ ശിക്ഷിക്കപ്പെട്ടത്. CCTV ദൃശ്യങ്ങളിലൂടെ 2016 നവംബർ, ഡിസംബർ മാസങ്ങളിലായി ഒൻപത് തവണ കോടതിയെ അവഗണിക്കുന്ന രീതിയിൽ ഇവർ പെരുമാറിയതായി തെളിഞ്ഞു.
ജില്ലാ ജഡ്ജി ഓഡ്രി ബല്ലയ്ക്ക് മുൻപിൽ എഴുനേൽക്കാൻ വിസമ്മതിച്ച മൗതിയ, മതപരമായ കാരണങ്ങളാൽ അല്ലാഹുവിന് മുൻപിൽ മാത്രമേ എഴുന്നേൽക്കാൻ സാധിക്കു എന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ മൗതിയ ഇലാഹതിന്റെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു.

