ജനറൽ പ്രാക്ടീഷണർ അഥവാ ജി പി സേവനങ്ങൾക്ക് നൽകുന്ന ഫീസ് നിരക്കുകളാണ് നവംബർ ഒന്ന് മുതൽ വർദ്ധിപ്പിക്കുന്നത്. ബൾക്ക് ബില്ലിംഗ് സംവിധാനം നിലവിൽ ഇല്ലാത്ത ക്ലിനിക്കുകളിലാണ് ഈ വർദ്ധനവ് ബാധകമാകുക.
നിലവിലുള്ള ഫീസ് നിരക്ക് 76 ഡോളറാണ്. ഇതിൽ രണ്ടു ഡോളർ വർദ്ധനവാണ് ഉണ്ടാവുക. ഇതുവഴി ഒരു തവണ ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ 20 മിനിറ്റിൽ താഴെയുള്ള കൺസൾട്ടേഷനു $78 ആകും ഫീസ്.
ഇതോടെ ജി പി യെ കാണാൻ 41 ഡോളർ ഓളം ഒരു രോഗിയുടെ കയ്യിൽ നിന്നും ചെലവാകും.
അതായത് 2014- ൽ ഫെഡറൽ സർക്കാർ മെഡികെയർ റിബേറ്റ് 37.05 ഡോളർ ആയി മരവിപ്പിച്ചിരുന്നു. ജി പി യുടെ ഫീസ് നിരക്ക് 78 ഡോളർ ആയി വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, ഇനി മുതൽ 41 ഡോളർ ഓളം രോഗി സ്വന്തം കീശയിൽ നിന്നും ചെലവാക്കേണ്ടി വരും.
മികച്ച നിലവാരമുള്ള ജി പി സേവനം ലഭ്യമാക്കാൻ ക്ലിനിക്കുകൾക്ക് അധികം ചെലവ് നേരിടേണ്ടി വരുന്നുവെന്ന് എ എം എ യുടെ വൈസ് പ്രസിഡന്റ് ഡോ ടോണി ബാർട്ടൻ അറിയിച്ചു. ജോലിക്കാരുടെ ശമ്പളം, വാടക, ഇൻഷുറൻസ് തുടങ്ങി എല്ലാ ചിലവും ഡോക്ടർമാരുടെ ശമ്പളത്തിൽ നിന്നുമാണ് നൽകി വരുന്നത്.
മെഡികെയർ റിബേറ്റ് മരവിപ്പിച്ചതോടെ ഡോക്ടർമാർക്ക് ഇത് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. ജി പി ഫീസ് വർദ്ധിപ്പിക്കുന്നതോടെ ഈ ചെലവുകൾ ഒരു പരിധി വരെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ ടോണി ബാർട്ടൻ പറഞ്ഞു.
മാൽകം ടേൺബുൾ അധികാരത്തിൽ വന്നാൽ ജി പി ഫീസ് വർദ്ധനവ് അനുവദിക്കില്ലെന്നത് ടേൺബുള്ളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയമായിരുന്നു. എന്നാൽ, ഇപ്പോൾ നിലവിൽ വരുന്ന ഈ വർദ്ധനവ് ടേൺബുൾ സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ
സാധ്യതയുണ്ട്.
ഇതിനിടെ ആരോഗ്യ മന്ത്രി സൂസൻ ലെ മെഡികെയർ റിബേറ്റിന്റെ മരവിപ്പ് എത്രയും വേഗം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഇത് ബജറ്റിന്റെ സമതുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്നാണ് സർക്കാരിന്റെ വാദം. മെഡികെയർ റിബേറ്റ് 2020 വരെ മരവിപ്പിക്കാനാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവഴി ഒരു ബില്യൺ ഡോളർ ലാഭിക്കാൻ സാധിക്കും. അതിനാൽ, മരവിപ്പ് പിൻവലിക്കാൻ സാധ്യമല്ലെന്ന നിലപാടിലാണ് സർക്കാർ.
ഈ തീരുമാനത്തോട് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളും പ്രതിഷേധം അറിയിച്ചു തുടങ്ങി.

