ന്യൂ സൗത്ത് വെയിൽസിലെ ലിത്ഗോയ്ക്കടുത്ത് മരംഗാരൂവിലുള്ള യുണൈറ്റഡ് പെട്രോളിയം റോഡ്ഹൗസ് റെസ്റ്റോറന്റിന്റെ ഉടമയായ കുൽദീപ് സിംഗിനാണ് പിഴശിക്ഷ വിധിച്ചത്.
സ്കിൽഡ് റീജിയണൽ എംപ്ലോയർ നോമിനേഷൻ വിസയിലെത്തിയ ഷെഫായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയ്ക്ക് കുൽദീപ് സിംഗ് പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകിയില്ല എന്നാണ് കേസ്. സെന്റർലിങ്കിൽ നിന്ന് ഈ ജീവനക്കാരിക്ക് പേരന്റൽ ലീവ് ശമ്പളം നൽകാനായി 2015 ഏപ്രിലിൽ 11,538 ഡോളർ റെസ്റ്റോറന്റിന് കൈമാറിയിരുന്നു.
എന്നാൽ ജീവനക്കാരി പല തവണ ആവശ്യപ്പെട്ടിട്ടും കുൽദീപ് സിംഗും, അദ്ദേഹത്തിന്റെ നൂർപ്രീത് എന്ന കമ്പനിയും ഈ തുക നൽകിയില്ല. തുടർന്നാണ് ജീവനക്കാരി ഹ്യൂമൻ സർവീസസ് വകുപ്പിനെയും അതുവഴി ഫെയർ വർക്ക്സ ഓംബുഡ്സ്മാനെയും സമീപിക്കുകയായിരുന്നു.
കുൽദീപ് സിംഗിന് 19,720 ഡോളറും നൂർപ്രീത് കമ്പനിക്ക് 98,700 ഡോളറുമാണ് ഓംബുഡ്സ്മാൻ പിഴയിട്ടത്. ജീവനക്കാർക്ക് പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകാത്തതിന്റെ പേരിൽ ഓസ്ട്രേലിയയിൽ ആദ്യമായാണ് ഓംബുഡ്സ്മാൻ ഒരു തൊഴിലുടമയിൽ നിന്ന് പിഴയീടാക്കുന്നത്.
ജീവനക്കാരിയുടെ ഭർത്താവിന് നേരിട്ട് പണമായി ശമ്പളം കൈമാറിയെന്നായിരുന്നു കുൽദീപ് സിംഗിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ വ്യാജ രേഖ ഹാജരാക്കുകയും ചെയ്തിരുന്നു.

