Highlights
- പാകൻഹാമിലുള്ള വീട്ടിലാണ് മോഷണം നടന്നത്
- 75,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളും, 40,000 ഇന്ത്യൻ രൂപയും, രേഖകളുമാണ് മോഷണം പോയത്
- അന്വേഷണം നടത്തിവരുന്നതായി പോലീസ് സ്ഥിരീകരിച്ചു
മെൽബണിലെ പാകൻഹാമിലുള്ള ഇന്ത്യൻ വംശജരായ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നതായി പൊലീസിന് പരാതി ലഭിച്ചത്.
ഡോക്ടർ ദമ്പതിമാരായ നിവേദിത, അഭിഷേക് എന്നിവരുടെ വീട്ടിൽ നിന്നും സ്വർണം, പണം, സ്വകാര്യ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഇവർ പറഞ്ഞു.
വീടിന്റെ പിൻവാതിൽ വഴി വീടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്
75,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കൂടാതെ വീട്ടിലുണ്ടായിരുന്ന 40,000 ഇന്ത്യൻ രൂപയും, മെഡിക്കൽ ഡിഗ്രി, ജനന സർട്ടിഫിക്കറ്റ്, വസ്തുവിന്റെ രേഖകൾ തുടങ്ങിയവയും നഷ്ടപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ജോലിക്ക് ശേഷം മടങ്ങിയെത്തിയ ഇവർ പിൻവാതിൽ ചാരിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ തിരച്ചിലിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്യൂട്കേസ് നഷ്ടപ്പെട്ടതായി ഇവർ മനസിലാക്കിയത്.

നവംബര് ആറാം തീയതി രാത്രി എട്ടരക്കും എട്ടേമുക്കാലിനുമിടയിലാണ് റേസ് കോഴ്സ് റോഡിലിലുള്ള വീട്ടിൽ മോഷണം നടന്നതെന്ന് വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദക്ഷിണേന്ത്യക്കാരായ അഭിഷേക്-നിവേദിത ദമ്പതികൾ വിവാഹിതരായത്. വിവാഹത്തിന് ശേഷം ഏപ്രിലിൽ നിവേദിതയുടെ അമ്മ മരണമടയുകയും ചെയ്തിരുന്നു.
മോഷണം പോയ ആഭരണങ്ങൾ പലതും അമ്മയുടേതാണെന്നതാണെന്നും, ചിലത് തലമുറകളായി കൈമാറി വന്നതതുമാണ്. ഇതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന് നിവേദിത എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
അതേസമയം വീട്ടിൽ നിന്നും ഈ സ്യൂട്ട് കേസ് മാത്രമാണ് മോഷണം പോയതെന്ന് ഇവർ പറയുന്നു.

തങ്ങളുടെ മെഡിക്കൽ ഡിഗ്രി ഉൾപ്പടെയുള്ള രേഖകൾ കണ്ടെത്താനായി ഇന്ത്യൻ സമൂഹത്തിന്റെ സഹായവും ഇവർ അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഇവരുടെ നഷ്ടപ്പെട്ട വസ്തുക്കൾ കാണാനിടയായാൽ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

