ഓസ്‌ട്രേലിയയിൽ വൈദികരിൽ നിന്നും മറ്റ് സഭാ മേലധികാരികളിൽ നിന്നും കുട്ടികൾക്ക് നേരെയുണ്ടായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് റോയൽ കമ്മീഷന് അന്വേഷണം നടത്തിയിരുന്നു.
കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ തടയുന്നതിനായി കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം അവസാനിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
ഈ റിപ്പോർട്ടിന് നൽകിയ മറുപടിയിലാണ് വൈദികർ ക്രിമിനൽ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയത്. വത്തിക്കാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഓസ്‌ട്രേലിയയിലെ സഭ ഇത് സംബന്ധിച്ച മറുപടി നൽകിയത്.
വെള്ളിയാഴ്ച സിഡ്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും കത്തോലിക്കാ സഭ ഇക്കാര്യം പ്രഖ്യാപിച്ചു.
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ ആർച്ച്ബിഷപ് മാർക്ക് കോൾറിഡ്ജ്, സിസ്റ്റർ മോണിക്ക കവനാഗ് തുടങ്ങിയവരാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ബാലപീഡനങ്ങൾ ഇനി സഭയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും. എന്നാൽ കുട്ടികൾക്ക് നേരെയുണ്ടായിട്ടുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിഞ്ഞാൽ അത് വെളിപ്പെടുത്തണമെന്ന റോയൽ കമ്മീഷന്റെ ആവശ്യം അംഗീകരികരിക്കാൻ കഴിയില്ലെന്ന് ആർച്ച്ബിഷപ് കോളറിഡ്ജ് പറഞ്ഞു.
ഇത് സഭയിലെ നിയമങ്ങൾക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ വൈദികർക്ക് നേരെ ക്രിമിനൽ കുറ്റം ചുമത്തേണ്ട സാഹചര്യമുണ്ടായാൽ പോലും കുമ്പസാര രഹസ്യം വെളുപ്പെടുത്തില്ലെന്ന നിലപാടായിരിക്കും സഭ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലപീഡനങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ തന്നെ നിരവധി മാറ്റങ്ങൾ സഭക്കുള്ളിൽ കൊണ്ടുവന്നെന്നും എന്നാൽ അവ ദ്രുതഗതിയിൽ നടക്കാത്തത് കൂടുതൽ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇനി ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും കുറ്റകൃത്യങ്ങൾ മറച്ചുവച്ചു കൊണ്ട് സഭയെ സംരക്ഷിക്കില്ലെന്നും കോൾറിഡ്ജ് അറിയിച്ചു.
ഏതാണ്ട് 8000 ത്തോളം സാക്ഷി മൊഴികളും കമ്മീഷന് ലഭിച്ച 1300 ൽപ്പരം രേഖകളും പരിശോധിച്ച് 400 ദിവസങ്ങൾകൊണ്ടാണ് കത്തോലിക്കാ സഭയിലെ ബാല ലൈംഗിക പീഡനം സംബന്ധിച്ച അന്വേഷണം റോയൽ കമ്മീഷൻ നടത്തിയത്.
ബാലപീഡനത്തിനിരയായവരിൽ ഭൂരിഭാഗം പേരും പത്തിനും പതിനാലിനും വയസ്സിനിടയിൽ പ്രായമുള്ള ആണ്കുട്ടികളാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

