കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ ഒട്ടേറെ പേർ മരിച്ചുവെന്ന വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് ജോ ഹോക്കി ട്വിറ്ററിൽ വിവാദ പരാമർശം നടത്തിയത്.
മഴയെ ഓസ്ട്രേലിയയിലേക്ക് അയക്കാനും, ഇവിടെ സ്വീകരണത്തിനായി പാർട്ടി ഒരുക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഈ ട്വീറ്റിനെതിരെ അതി രൂക്ഷമായാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. മര്യാദകേടും വായാടിത്തവുമാണ് ഓസ്ട്രേലിയൻ അംബാസഡറുടെ ഈ പ്രസ്താവനയെന്ന് പല ട്വിറ്റർ ഉപയോക്താക്കളും വിമർശിച്ചു.
അമേരിക്കയിലാണ് ഇത്തരമൊരു ദുരന്തമുണ്ടാകുന്നതെങ്കിൽ ഇതുപോലെ പറയാൻ ജോ ഹോക്കി തയ്യാറാകുമോ എന്നാണ് ഒരാൾ ചോദിച്ചത്.
വിമർശനം രൂക്ഷമായതോടെ ട്വീറ്റ് പിൻവലിച്ച ജോ ഹോക്കി മാപ്പു പറഞ്ഞു.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ മുൻ അധ്യക്ഷനും മലയാളിയുമായ സുരേഷ് രാജന്റെ വിമർശനത്തിനുള്ള മറുപടിയിലാണ് താൻ ട്വീറ്റ് ഡെലീറ്റ് ചെയ്യുന്നതായും മാപ്പു പറയുന്നതായും ജോ ഹോക്കി വ്യക്തമാക്കിയത്.
കേരളത്തിലെ ജനങ്ങളുടെ ജീവനെ വിലകുറച്ചുകാണുന്ന പ്രസ്താവനായിരുന്നു ജോ ഹോക്കിയുടെ ട്വീറ്റെന്നും, അതിനാലാണ് പ്രതികരിച്ചതെന്നും സുരേഷ് രാജൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഒരു പാശ്ചാത്യരാജ്യത്താണ് ജീവൻ നഷ്ടമായതെങ്കിൽ ഇത്തരത്തിൽ പറയാൻ അദ്ദേഹം തയ്യാറാകില്ലായിരുന്നുവെന്നും സുരേഷ് രാജൻ ചൂണ്ടിക്കാട്ടി. ട്വീറ്റ് പിൻവലിച്ച് മാപ്പു പറയാൻ ജോ ഹോക്കി തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

