കാൻബറയിലെ സിവിക് ഏർലി ചൈൽഡ്ഹുഡ് സെൻററിലായിരുന്നു സംഭവം. രജനി ഗൌതം എന്ന ഇന്ത്യൻ വംശജയാണ് മൂന്നു വകുപ്പുകൾ പ്രകാരം കുറ്റക്കാരിയാണെന്ന് കാൻബറ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്.
2014ൽ ചൈൽഡ് കെയർ ജീവനക്കാരിയായിരുന്ന രജനി ഗൌതം, മൂന്നു കുട്ടികളുടെ കൈക്കുഴയിൽ ബലമായി പിടിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.
ഇതിൽ ഒരു കുട്ടിയുടെ കൈയിൽ ബലമാടി പിടിക്കുന്നത് കുട്ടിയുടെ അമ്മ തന്നെയാണ് ജനലിലൂടെ കണ്ടത്. അമ്മ ഇത് കണ്ടെന്നറിഞ്ഞതോടെ രജനി പരിഭ്രാന്തയായെന്നും സാക്ഷികൾ കോടതിയിൽ പറഞ്ഞു.
കുട്ടി അനുസരണക്കേട് കാണിച്ചതിനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു രജനി ഗൌതം കുട്ടിയുട അമ്മയോട് കാരണം പറഞ്ഞത്.
പിന്നീട് കുറച്ചു കൂടി പ്രായമായ ഒരു പെൺകുട്ടിയെ രജനി ഗൌതം ഇതുപോലെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും അതേ സ്ത്രീ കണ്ടിരുന്നു. തന്നെ കടിക്കുകയും, ടോയ്ലറ്റിൽ പോകാൻ വിസമ്മതിക്കുകയും ചെയ്തു എന്നായിരുന്നു അന്ന് പറഞ്ഞ കാരണം.
മൂന്നാമത്തെ സംഭവത്തിൽ, തന്നെ ചവിട്ടി എന്ന കാരണം പറഞ്ഞ് ഒരു ആൺകുട്ടിയെയാണ് അവർ ബലമായി പിടിച്ചത്.
മൂന്നാമത്തെ സംഭവത്തിനു ശേഷം രജനി ഗൌതമിനെ സെൻററിൽ നിന്ന് പുറത്താക്കുകയും പൊലീസിൽ റിപ്പോർട്ടു ചെയ്യുകയുമാണ് ഉണ്ടായത്.
സംഭവത്തിൽ രജനി ഗൌതം കോടതിയിൽ കുറ്റം സമ്മതിച്ചു. മൂന്നു നല്ല നടപ്പ് ബോണ്ടാണ് ശിക്ഷയായി കോടതി വിധിച്ചിരിക്കുന്നത്.
കുറ്റം സമ്മതിച്ച് പശ്ചാത്തപിച്ചതും, ജോലി പോയ ശേഷമുള്ള സാന്പത്തിക ബുദ്ധിമുട്ടുകളും കണകകിലെടുത്ത് രജനി ഗൌതമിന് കൂടുതൽ കടുത്ത ശിക്ഷ നൽകേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

