ന്യൂ സൗത്ത് വെയിൽസിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്കാണ് കണ്മഷി ഉപയോഗിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടത്. പരിശോധനയിൽ കുട്ടികളുടെ രക്തത്തിലെ ഈയത്തിന്റെ (ലെഡ്) അംശം ക്രമാതീതമായി ഉയർന്നതായി ഡോക്ടർമാർ കണ്ടത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനകളിൽ നിന്ന് ഇവർ ഉപയോഗിച്ച ഹാഷ്മി സുർമി, ഹാഷ്മി ഖോൽ ആസാദ് ഐ ലൈനർ എന്നിവയിൽ 84 ശതമാനം ഈയം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തി.
പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ കണ്മഷികളിൽ അമിതമായ അളവിൽ ലെഡും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഹാഷ്മിയുടെ കണ്മഷികൾ ഉപയോഗിക്കുന്നവർ അത് അടിയന്തിരമായി നിർത്തണമെന്നും, എത്രയും പെട്ടന്ന് ഡോക്ടർമാരെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ ഉത്പന്നങ്ങളിൽ പലതിലും ഈയം അടങ്ങിയിട്ടില്ല എന്ന് വ്യാജ സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബെറ്റർ റെഗുലേഷൻ മന്ത്രി മാറ്റ് കീൻ പറഞ്ഞു.
ഒട്ടുമിക്ക ഇന്ത്യൻ, പാകിസ്ഥാനി കടകളും ഹാഷ്മിയുടെ കണ്മഷി ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതിന് 1.1 മില്യൺ വരെ പിഴ ഈടാക്കാൻ സാധിക്കും. സംഭവത്തിൽ ബോർഡർ ഫോഴ്‌സും ഫെയർ ട്രേഡിങ്ങ് വിഭാഗവും അന്വേഷണം നടത്തും.

