ഓസ്‌ട്രേലിയയിൽ പുതിയ സാമ്പത്തിക വർഷമായി ജൂലൈ മുതൽ വിവിധ മേഖലകളിൽ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് അറിയാം.
സൗജന്യ ചൈൽഡ് കെയർ സേവനം അവസാനിക്കും
കൊറോണവൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ സൗജന്യ ചൈൽഡ് കെയർ പദ്ധതി ഈ മാസം അവസാനിക്കും.
ജൂലൈ 12 നാണ് ഇത് നിർത്തലാക്കുന്നത്. ജൂലൈ 13 മുതൽ ചൈൽഡ് കെയറിൽ കുട്ടികളെ വിടുന്നവർ ഫീസ് നൽകേണ്ടി വരും.
ചൈൽഡ് കെയർ സബ്സിഡിയും ജൂലൈ 13ന് പുനരാരംഭിക്കും.സബ്സിഡി ലഭ്യമാകുന്നതിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം (ആക്ടിവിറ്റി ടെസ്റ്റ്) എന്ന വ്യവസ്ഥ ഒക്ടോബർ നാലിന് മാത്രമേ വീണ്ടും പ്രാബല്യത്തിൽ വരുകയുള്ളൂ.
അതുവരെ കുടുംബങ്ങൾക്ക് രണ്ടാഴ്ചയിൽ 100 മണിക്കൂർ വരെ സബ്സിഡി ലഭിക്കും.
ഏപ്രിൽ ആദ്യവാരം മുതലാണ് സൗജന്യ ചൈൽഡ് കെയർ സേവനങ്ങൾ നൽകിയത്. ചൈൽഡ് കെയറുകളിലേക്ക് കുട്ടികളെ വിടുന്നത് രക്ഷിതാക്കൾ നിർത്തവച്ച സാഹചര്യത്തിൽ, മേഖലയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
1.6 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇതിനു വേണ്ടി പ്രഖ്യാപിച്ചിരുന്നത്.
കൂടാതെ ചൈൽഡ് കെയർ മേഖലയിൽ ജോബ് കീപ്പർ ആനുകൂല്യം നൽകുന്നതും ജൂലൈ
20 നു അവസാനിക്കും.
മിനിമം വേതനത്തിൽ വർദ്ധനവ്
രാജ്യത്ത് ജൂലൈ ഒന്ന് മുതൽ മിനിമം വേതനത്തിലുള്ള വർദ്ധനവ് നിലവിൽ വന്നു. ആഴ്ചയിൽ 13 ഡോളറിന്റെ വർദ്ധനവാണുള്ളത്. അതായത്, ആഴ്ചയിൽ 740.80 ഡോളർ എന്നത് 753.80 ഡോളറായി വർധിക്കും. മണിക്കൂറിൽ 19.49 ഡോളർ എന്നത് 19.84 ഡോളർ ആകും.
നികുതി റിട്ടേൺ
കൊറോണ പ്രതിസന്ധി തുടങ്ങിയ മാർച്ച് ഒന്ന് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ടാക്സ് ക്ലെയിം ചെയ്യാൻ ഒരു താത്കാലിക മാർഗം ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് നിർദ്ദേശിച്ചിരുന്നു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 80 സെന്റ് വച്ച് ടാക്സ് ക്ലെയിം ചെയ്യാമെന്ന് എ ടി ഒ അറിയിച്ചിരുന്നു.
വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴുള്ള ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയുടെ ചിലവുകൾ ക്ലെയിം ചെയ്യാനുള്ള എളുപ്പമുള്ള മർഗ്ഗമായിട്ടാണ് ഇതിനെ വിദഗ്ധർ വിലയിരുത്തിയത്.
എന്നാൽ ജൂലൈ ഒന്നോടെ ഇത് നിർത്തലാക്കി. നേരത്തെ നിലവിലുണ്ടായിരുന്ന രീതി തന്നെയാണ് ഈ മാസം മുതൽ തുടരുന്നത്.
സൂപ്പറാന്വേഷൻ
കൊറോണ പ്രതിസന്ധി ബാധിച്ചവർക്ക് സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.
ജൂലൈ ഒന്ന് മുതൽ താത്കാലിക വിസയിലുള്ളവർക്ക് സൂപ്പറാന്വേഷൻ തുക നേരത്തേ പിൻവലിക്കാൻ കഴിയില്ല.
എന്നാൽ അർഹരായിട്ടുള്ള ഓസ്‌ട്രേലിയൻ-ന്യൂസിലാൻറ് പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും പുതിയ സാമ്പത്തിക വർഷത്തിലും 10,000 ഡോളർ വരെ സൂപ്പറാന്വേഷനിൽ നിന്ന് പിൻവലിക്കാം.
കഴിഞ്ഞ സാമ്പത്തിക വര്ഷം 10,000 ഡോളർ പിൻവലിച്ചവർക്ക് 2020-21ൽ 10,000 ഡോളർ കൂടി പിൻവലിക്കാം.
NSW ൽ പിഴയിൽ ഇളവ്
കൊറോണ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ NSWൽ സർക്കാർ ആനുകൂല്യം ലഭിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ ഇളവ് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ജൂലൈ ഒന്ന് മുതലാണ് ഈ ഇളവ് ലഭിക്കുന്നത്. ഇതോടെ ലഭിക്കുന്ന പിഴയുടെ പകുതി ഇവർ അടച്ചാൽ മതി. കൊറോണവൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനാണിത്.
സെന്ററിലിങ്ക് ആനുകൂല്യങ്ങളും, ജോബ് സീക്കർ, ജോബ് കീപ്പർ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും ഈ ഇളവ് ലഭിക്കും .
അമിത വേഗതയിൽ വാഹനം ഓടിക്കുന്നത്തിനും, പാർക്കിംഗ് ലംഘനത്തിനും ലഭിക്കുന്ന പിഴ ശിക്ഷയിലാണ് പ്രധാനമായും ഇളവ്. കൂടാതെ പൊലീസ് ഈടാക്കുന്ന പിഴയിലും ഇളവ് ലഭിക്കും.
എന്നാൽ കോടതി വിധിക്കുന്ന പിഴ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പിഴ തുടങ്ങിയവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
WAൽ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചാൽ 1,000 ഡോളർ പിഴ
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ 1,000 ഡോളറാക്കി വർധിപ്പിച്ചു. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 400 ഡോളറായിരുന്നു പിഴ. ഇതാണ് 1,000 ഡോളർ ആയി ഉയർത്തിയത്.
ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുക, സന്ദേശങ്ങൾ അയക്കുക, ഇമെയിൽ ചെയ്യുക, ഇന്റർനെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 1,000 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.