തിങ്കളാഴച രാവിലെയാണ് 189 പേരുമായി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പറന്നുയർന്ന ബോയിങ് 737-Max 8 വിമാനം ജാവ കടലിൽ തകർന്നു വീണത്. പറന്നുയർന്ന് 13 മിനിറ്റുകൾക്കകമാണ് അപകടം നടന്നത്.
പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം സാങ്കേതിക പ്രശനം മനസ്സിലാക്കിയ പൈലറ്റ് വിമാനത്താവളത്തിലേക്ക് തിരികെ എത്താൻ ക്ലിയറൻസിനായി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രണ്ടു മാസം മാത്രം പഴക്കമുള്ള വിമാനത്തിന്റെ അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.
അപകടത്തിൽപ്പെട്ട ലയൺ എയർ വിമാനം ഞായറാഴ്ച ബാലിയിൽ നിന്നും ജക്കാർത്തയിലേക്ക് സർവീസ് നടത്തിയിരുന്നു. യാത്രക്കിടെ ഗൗരവമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ഇതിലെ യാത്രക്കാർ വെളിപ്പെടുത്തി.
ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടതെന്നും പറന്നുയർന്ന് ആദ്യ നിമിഷങ്ങളിൽ നിരവധി തവണ ഉയരത്തിൽ നിന്നും വിമാനം പൊടുന്നനെ താഴേക്ക് പോയതായും ഇതിൽ യാത്ര ചെയ്ത ഇന്തോനേഷ്യൻ ടി വി അവതാരിക കൊഞ്ചിറ കാരോളിൻ വെളിപ്പെടുത്തി. മാത്രമല്ല ഇതുമൂലം യാത്രക്കാർക്ക് ഛർദ്ദിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഇത് പരിഹരിച്ചിരുന്നതായി ലയൺ എയർ പ്രസിഡന്റ് എഡ്‌വേഡ് സിറൈട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
അതേസമയം തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടതായി കരുതുന്നില്ലെന്ന് ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു. നൂറു കണക്കിന് രക്ഷാപ്രവർത്തകരാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്നത്. വിമാനത്തിന്റെ ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഡസൻ കണക്കിന് ശരീരാവശിഷ്ടങ്ങൾ ഡി എൻ എ പരിശോധനക്കായി ലഭിച്ചതായി പോലീസ് മെഡിക്കൽ യൂണിറ്റിലെ ആർതർ ടാമ്പി അറിയിച്ചു.
കടലിൽ നിന്നും കണ്ടെടുത്ത യാത്രക്കാരുടെ ബാഗുകൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവയും പരിശോധനക്കായി അയച്ചതായി അധികൃതർ വ്യക്തമാക്കി.

അപകടത്തെ തുടർന്ന് എല്ലാ ബോയിങ് 737-മാക്സ് 8 വിമാനങ്ങളും പരിശോധിക്കാൻ ഇന്തോനേഷ്യൻ സർക്കാർ ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി ഡയറക്ടർ ദിദി ഹംസാർ അറിയിച്ചു.
