ഈ വർഷത്തെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് എട്ടിന് തുടക്കമിട്ടിരുന്നു. പത്ത് ദിവസങ്ങൾ നീളുന്ന മേളയിൽ ഒരു മലയാള ചിത്രം ഉൾപ്പെടെ 60 ചിത്രങ്ങളുടെ പ്രദർശനം നടക്കും. ഉണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം.
ഓഗസ്റ്റ് 14 ബുധനാഴ്‌ച രാത്രി ഒമ്പത് മണിക്കാണ് ഉടലാഴം പ്രദർശിപ്പിക്കുന്നത്.
പതിനാലാം വയസ്സിൽ വിവാഹിതനായ ആദിവാസിയായ ട്രാൻസ്‍ജൻഡ റുടെ കഥപറയുന്ന ചിത്രമാണ് ഉടലാഴം.
ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ വര്ഷം മൂന്ന് മലയാള ചിത്രങ്ങളായിരുന്നു മേളയിൽ പ്രദർശനത്തിനുണ്ടായിരുന്നത്.
മലയാളത്തിന് പുറമെ രണ്ടു തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും ഒരു കന്നഡ ചിത്രവും പ്രദർശനത്തിനുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഈ വർഷത്തെ മേളയിൽ മുഖ്യാതിഥി. മേളയുടെ തുടക്കത്തിൽ നടന്ന മാധ്യമസമ്മേളനത്തിൽ മലയാള സിനിമയിൽ അഭിനയിക്കാനുള്ള തന്റെ താല്പര്യത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് മനസ്സ് തുറന്നു.
അവസരം ലഭിച്ചാൽ മലയാള സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ഷാരൂഖാൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
"ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കാൻ തടസ്സമായി നിൽക്കുന്നത് ഭാഷയാണ്. മലയാള സിനിമകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അവസരം ലഭിച്ചാൽ തീർച്ചയായും മലയാളത്തിൽ അഭിനയിക്കും," ഷാരൂഖാൻ പറഞ്ഞു.
മറ്റ് അഭിനേതാക്കളെ പോലെ എളുപ്പത്തിൽ ഭാഷ പഠിക്കുന്നയാളല്ല താനെന്നും അതുകൊണ്ട് തന്നെ മലയാള സിനിമയിൽ തനിക്കുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രശസ്ത ബോളിവുഡ് നടി തബു, സംവിധായകൻ കരൺ ജോഹർ, തമിഴ് നടൻ വിജയ് സേതുപതി തുടങ്ങി 20ൽ പരം താരങ്ങൾ പങ്കെടുത്തുകൊണ്ടാണ് മാധ്യമ സമ്മേളനം നടന്നത്.

മേളയോടനുബന്ധിച്ച് വ്യാഴ്ച രാത്രി അവാർഡ് നിശയും സംഘടിപ്പിച്ചിരുന്നു.
ഈ വർഷത്തെ മേളക്ക് ഓഗസ്റ്റ് 17 നു തിരശീല വീഴും.

