ഇന്ത്യയില്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ എന്ന രീതിയില്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരാനുള്ള തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നു ജഡ്ജിമാരും ഐകകണ്‌ഠേന വിധിപറഞ്ഞപ്പോള്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന് എന്നിവര് ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തി.
ഭൂരിപക്ഷ വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.
- ആധാര്‍ നടപ്പാക്കിയത് നിലനില്‍ക്കും. ആധാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
- എന്നാല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള കാലാവധി കുറയ്ക്കണം. ആറുമാസം മാത്രമേ വിവരങ്ങള#് സൂക്ഷിച്ചുവയ്ക്കാവൂ. നിയമത്തില്‍ അഞ്ചു വര്‍ഷമായിരുന്നു ഈ കാലാവധി. ഇതിനായി ഒരു ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം ഉടന്‍ കൊണ്ടുവരണം.
- വളരെ കുറച്ച് ബയോമെട്രിക് വിവരങ്ങള്‍ മാത്രമാണ് ആധാറിനായി ശേഖരിക്കുന്നത്. അതിനാല്‍ രാജ്യം ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്നു കരുതുന്നത് ശരിയല്ല.
- പാന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യണം. ഇത് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം.
- എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനോ, മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനോ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല.
- സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ പാടില്ല. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല.
- പ്രവേശനപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയും ഭരണഘടനാ വിരുദ്ധം
- സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാം.
- സ്വകാര്യവ്യക്തികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും ആധാര്‍ നമ്പര്‍ ആവശ്യപ്പെടാം എന്ന വകുപ്പ് കോടതി റദ്ദാക്കി.
- ദേശീയ സുരക്ഷയ്ക്കായി ചില ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറണം എന്ന വകുപ്പും കോടതി റദ്ദാക്കി
- പണബില്ലായി ആധാര്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കോടതി അംഗീകരിച്ചു
- അനധികൃത കുടിയേറ്റക്കാര്‍ ആധാര്‍ ഉപയോഗിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നത് തടയണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ന്യൂനപക്ഷ വിധിയിലൂടെ ജസ്റ്റിസ് ചന്ദ്രചൂഢ് പ്രസ്താവിച്ചു.
പണബില്ലായി കൊണ്ടുവന്നത് തെറ്റാണെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

