സുപ്രീം കോടതിയിൽ ഇന്ന് നടന്ന ഡയറക്ഷൻസ് ഹിയറിംഗിലാണ് വിചാരണയ്ക്കുള്ള തീയതി തീരുമാനിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന പ്രാരംഭവാദത്തിനു ശേഷം സോഫിയയും അരുണും കുറ്റം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയിൽ വിചാരണയ്ക്കായി നിശ്ചയിച്ചത്.
വിചാരണ നടത്താനാവശ്യമായ തെളിവുകളുണ്ടെന്ന് ചൊവ്വാഴ്ച മജിസ്ട്രേറ്റ് നിരീക്ഷിച്ചിരുന്നു.
നവംബർ എട്ടിന് തുടങ്ങുന്ന വിചാരണ നടപടികൾ എത്ര ദിവസം നീണ്ടു പോകും എന്ന് ഇപ്പോൾ വ്യക്തമല്ല. എതിർ സാക്ഷികളെ വിസ്തരിക്കാൻ മാത്രം അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്ന് സോഫിയയുടെ അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് പതിനാറിനു മുന്പ് കേസിലെ പ്രോസിക്യൂഷൻ ഭാഗത്തു നിന്നുള്ള എല്ലാ തെളിവുകളും ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സോഫിയയും അരുണും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൻറെ വിശദാംശങ്ങൾ ഇതുവരെയും പൂർണമായി പ്രോസിക്യൂഷന് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇത് പരിഭാഷപ്പെടുത്താൻ വേണ്ടിവരുന്ന കാലതാമസമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇവ ലഭിച്ച ശേഷം വിചാരണയ്ക്ക് മുന്പുള്ള മറ്റു നടപടികൾക്കായി ഒക്ടോബർ 31ന് വീണ്ടുംസുപ്രീം കോടതി കേസ് പരിഗണിക്കും.
ഇന്ന് സുപ്രീം കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പ്രതികളിൽ സോഫിയ മാത്രമാണ് ഹാജരായിരുന്നത്. ജയിലിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് അരുൺ ഹാജരാകാത്തതെന്ന് കോടതി വ്യക്തമാക്കി.
പ്രതികളുടെ റിമാൻറ് കോടതി നീട്ടിയ സാഹചര്യത്തിൽ സോഫിയയെ കൈവിലങ്ങു വച്ച് വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി.
(SBS Malayalam from Supreme Court of Victoria)
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

