മെൽബണിലെ ക്വീൻ വിക്ടോറിയ മാർക്കറ്റിൽ ബോംബ് വെയ്ക്കാൻ അക്രമികൾ നടത്തിയ അഞ്ച് മാസം നീണ്ട പദ്ധതിയാണ് വെളിച്ചത്ത് വന്നത്.
വിദേശ ഭീകര സംഘടനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട ഒരാൾ എൻക്രിപ്റ്റഡ് മെസ്സേജുകളും വോയിസ് മെസ്സേജുകളും ഉപയോഗിച്ചാണ് ബോംബ് വെക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന 'അമച്വർ ജിഹാദി ഹണ്ടേഴ്‌സ്' എന്ന ബ്രിട്ടനിലെ ഒരു സംഘമാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ബോംബ് വെക്കാൻ തയാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്രമികൾക്കൊപ്പം പ്രവർത്തിച്ചാണ് ബ്രിട്ടീഷ് സംഘം വിവരങ്ങൾ ചോർത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഇവർ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിനും വിക്ടോറിയ പോലീസിനും കൈമാറുകയായിരുന്നു.
ഓസ്‌ട്രേലിയയെ ഭീകരവാദികൾ ലക്ഷ്യമിടുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വിക്ടോറിയ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. എന്നിരുന്നാലും വിക്ടോറിയ മാർക്കറ്റിലെ സ്ഥിതിഗതികൾ വ്യക്തമായി പരിശോധിച്ചെന്നും മാർക്കറ്റ് സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
