നികുതിയിളവുകൾ വരുത്തിയ ചൊവ്വാഴ്‍ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ രംഗത്തെത്തിയത്.

മെൽബണിലെ ട്രേഡ്സ് ഹാളിൽ നിന്നും പുറപ്പെട്ട് ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനിൽ സമ്മേളനം നടത്തിയ പ്രകടനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സമ്മേളനത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

നികുതി ഇളവുകൾ തൊഴിലാളികൾക്ക് ഇട്ടു കൊടുക്കുന്ന അപ്പക്കഷ്ണങ്ങൾ മാത്രമാണെന്ന് വിക്ടോറിയൻ ട്രേഡ്സ് ഹാൾ കൌൺസിൽ സെക്രട്ടറി ആയ ലൂക്ക് ഹിൽകാരി ആരോപിച്ചു.

പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമായി ആഴ്ചയിൽ പത്ത് ഡോളർ നികുതിയിളവ് നൽകുന്നത് പരിഹാസ്യമാണെന്നും, അത് തങ്ങൾക്ക് ആവശ്യമില്ലെന്നും ലൂക്ക് കൂട്ടിച്ചേർത്തു.

ആഴ്ചയിൽ 50 ഡോളറിൻറെയെങ്കിലും വേതന വർദ്ധനവ് വേണം എന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. നികുതിയിളവുകളല്ല വേതന വർദ്ധനവാണ് തങ്ങളുടെ ആവശ്യമെന്ന് പ്രകടനത്തിൽ പങ്കെടുത്ത വിവിധ തൊഴിൽ മേഘലകളിൽ നിന്നുള്ള യൂണിയൻ പ്രവർത്തകർ അറിയിച്ചു.

