SKIP TO MAIN CONTENT

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് രണ്ട് അവാർഡുകൾ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ഓൺലൈൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. കയറ്റം, ദി ഗ്രേറ്റ് ഇന്ത്യൻ കീച്ചൻ എന്നീ മലയാള ചിത്രങ്ങൾക്ക് അവാർഡുകൾ ലഭിച്ചു.

IFFM
Source: IFFM

2 min read

Published

Updated

By Salvi Manish


Skip to article content

മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 20നു നടന്ന ഓൺലൈൻ ചടങ്ങിലാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

പുരസ്കാരത്തിനായുള്ള പട്ടികയിൽ നിരവധി മലയാളം ചിത്രങ്ങളും ഇടം നേടിയിരുന്നു. 'കയറ്റം', 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്നീ സിനിമകൾക്കാണ് പുരസ്‌കാരം ലഭിച്ചത്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത്, മഞ്ജു വാരിയർ നായികയായ 'കയറ്റം' എന്ന ചിത്രത്തിന് മികച്ച ഡിസ്‌റപ്റ്റർ അവാർഡ് ലഭിച്ചു.

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 'കയറ്റം' മറ്റ് മുഴുനീള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നതാണ് ഈ അവാർഡിന് അർഹമാകാൻ കാരണം.

കയറ്റത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരനും, പ്രൊഡ്യൂസർ ഷാജി മാത്യുവും ചടങ്ങിൽ പങ്കെടുത്തു.

ഹിമാലയത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്നും, ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും ചോദ്യോത്തര വേളയിൽ സനൽകുമാർ ശശിധരൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ഐഫോൺ ഉപയോഗിച്ച് നേരത്തെയും ചിത്രീകരണങ്ങൾ നടത്തിയിട്ടുള്ളതിനാൽ നിലവാരത്തെക്കുറിച്ച് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി ചിത്രത്തിന് ലഭിക്കുന്ന അവാർഡ്, ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ആണ് അവാർഡ് ലഭിച്ച മറ്റൊരു മലയാള ചിത്രം. ഇക്വാളിറ്റി ഇൻ സിനിമ എന്ന പുരസ്കാരമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹത്തിലെ സ്ത്രീകളുടെ ജീവിതത്തിന്റെ കഥ പറയുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' പ്രസക്തമായ ഒരു പ്രമേയമാണ് അവതരിപ്പിച്ചതെന്നും, ചിത്രം കണ്ട്‌ മാസങ്ങൾക്ക് ശേഷവും ഇത് മനസ്സിൽ തങ്ങി നിന്നതായും അവാർഡ് പ്രഖ്യാപിച്ച ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സംവിധായകൻ ജിയോ ബേബിയും പ്രൊഡ്യൂസർ ജോമോൻ ജോസഫും ചടങ്ങിൽ പങ്കെടുത്തു. 

ഇത് ഇന്ത്യയിലെ ഓരോ സ്ത്രീയുടെയും ജീവിതമാണെന്നും, അത്കൊണ്ട് തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണിതെന്നും ജിയോ ബേബി പറഞ്ഞു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അഭിനയത്തിന് നിമിഷ സജയനും, ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതിയും ജൂറിയുടെ പ്രത്യേക പരമാശം നേടി.

അവാർഡ് പ്രഖ്യാപന ചടങ്ങിൽ വിക്ടോറിയയുടെ ഗവർണർ ലിൻഡ ഡെസോ എസി, മൾട്ടികച്ചറൽ അഫയേഴ്‌സ് സഹമന്ത്രി ജേസൺ വുഡ് എന്നിവരും, തമിഴ് നടൻ സൂര്യ ഉൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.

'ഷേർനി' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലനാണ് മികച്ച നടിക്കുള്ള അവാർഡ് നേടിയത്'.

'സുററൈ പൊട്ര്' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് സൂര്യ മികച്ച നടനുള്ള പുരസ്‌കാര ജേതാവായി.
'സുററൈ പൊട്ര്' തന്നെയാണ് മികച്ച ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കിയത്.

'ലുഡോ' എന്ന ചിത്രം സംവിധാനം ചെയ്ത അനുരാഗ് ബസു ആണ് മികച്ച സംവിധായകൻ.

ഇതിന് പുറമെ മികച്ച വെബ്‌സീരീസ്, മികച്ച ഡോക്യുമെന്ററി തുടങ്ങിയ നിരവധി അവാർഡുകളും പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് 15 നു തുടങ്ങിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 30 നാണ് അവസാനിക്കുന്നത്. ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 27 ഭാഷകളിൽ നിന്നുള്ള 120 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

മേളയിൽ ഏഴ് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഓൺലൈൻ ആയി പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ സൗജന്യമായി കാണാം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now