35 വർഷം കഴിഞ്ഞു മാത്രമേ ഇരുപത് വയസുകാരനായ ജെയിംസ് ടോഡിന് പരോളിന് അർഹതയുണ്ടാകൂ.
ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ക്രൂരതയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും, ധാർമ്മികതയില്ലാത്ത ലൈംഗിക വൈകൃതമാണ് ഇതെന്നും വിക്ടോറിയൻ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ജൂൺ 12നായിരുന്നു കോമഡി പരിപാടി അവതരിപ്പിച്ച ശേഷം പ്രിൻസസ് പാർക്കിലൂടെ നടന്നുപോയ 22കാരിയായ യൂറിഡിസിനെ ജെയിംസ് ടോഡ് ആക്രമിച്ചത്.
നിഷ്ഠുരമായ ലൈംഗിക വൈകൃതം
ഈ സംഭവത്തിനു മുമ്പു തന്നെ സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുന്നതും അതിനു ശേഷം കൊലപ്പെടുത്തുന്നതും പ്രതിയുടെ ഭാവനയിലുണ്ടായിരുന്നുവെന്ന് വാദത്തിനിടെ മനശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ താൻ ഉദ്ദേശിച്ച രീതിയിൽ ബലാത്സംഗവും കൊലപാതകവും നടത്താൻ കഴിഞ്ഞില്ല എന്നാണ് ജെയിംസ് ടോഡ് പിന്നീട് പറഞ്ഞതെന്നും സൈക്കോളജിസ്റ്റ് കോടതിയെ അറിയിച്ചു.
കൊലപാതകത്തിനു ശേഷം കോഫിയും പൈയും വാങ്ങിയ പ്രതി, കൊല നടത്തിയ സ്ഥലത്തേക്ക് തിരിച്ചുപോകുകയും, അവിടെവച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തെരയുകയും ചെയ്തു.
ബലാത്സംഗത്തിനു ശേഷം കൊല നടത്തുന്നതു പോലുള്ള ദൃശ്യങ്ങളായിരുന്നു ഇയാൾ ഇന്റർനെറ്റിൽ കണ്ടത്.
യൂറിഡിസ് ഡിക്സനെ കൊല്ലണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ് പ്രതി ആക്രമണം നടത്തിയത് എന്ന കാര്യം ഇതിൽ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
ഏറ്റവും ക്രൂരമായ കൊലപാതകമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
അവസാന നിമിഷങ്ങളിൽ യൂറിഡിസ് ഡിക്സൻ അനുഭവിച്ച ഭയവും വേദനയും ആലോചിക്കാൻ പോലും കഴിയുന്നതല്ല
ജെയിംസ് ടോഡിന്റെ ലൈംഗിക വൈകൃത ചിന്തകൾ ഭേദപ്പെടുത്താനുള്ള സാധ്യത വളരെ വിരളമാണെന്നും കോടതി വ്യക്തമാക്കി.

