സെപ്റ്റംബർ 23 ന് മുൻപായി നിർമ്മാണ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവരും കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിരിക്കണം എന്ന് വിക്ടോറിയൻ സർക്കാർ നിർബന്ധമാക്കിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്.
CFMEU മെൽബൺ ആസ്ഥാനത്തിന് മുന്നിൽ ഇന്നലെ (തിങ്കളാഴ്ച) നടന്ന പ്രതിഷേധ പ്രകടനത്തിൽ പോലീസും അക്രമാസക്തരായ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയും ഉണ്ടായി. കെട്ടിടത്തിന് കേടുപാടുകളും സംഭവിച്ചു എന്നാണ് റിപ്പോർട്ട്.
ഇതിന് പിന്നാലെ ഇന്നലെ രാത്രിയാണ് അടച്ചിടൽ പ്രഖ്യാപിച്ചത്.

എന്നാൽ ആശുപത്രികളിൽ നടക്കുന്ന അവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ, നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ലെവൽ ക്രോസിംഗ് പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം ഈ രംഗത്ത് ജോലി ചെയ്യുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സമയം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെട്രോപൊളിറ്റൻ മെല്ബണിന് പുറമെ City of Ballarat, City of Greater Geelong, Surf Coast Shire, Mitchell Shire എന്നീ പ്രദേശങ്ങളിലാണ് അടച്ചിടൽ ബാധകമാകുക.
അധികൃതർ പരിശോധന നടത്തിയ 50 ശതമാനവും സൈറ്റുകൾ പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നതായാണ് കണ്ടെത്തിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം നൂറ് കണക്കിന് വാക്‌സിൻ വിരുദ്ധ പ്രതിഷേധക്കാർ ഇന്ന് (ചൊവ്വാഴ്ച) മെൽബൺ നഗരത്തിൽ രംഗത്തെത്തിയിട്ടുണ്ട്.
വിക്ടോറിയയിൽ 603 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ രോഗബാധയിൽ ആദ്യമായാണ് പ്രതിദിന രോഗബാധാ നിരക്ക് വിക്ടോറിയയിൽ 600ൽ കൂടുന്നത്.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 1,022 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ട്വീഡ്, ബയറൺ ബേ, കെംപ്‌സി എന്നീ പ്രദേശങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണി മുതലായിരിക്കും ലോക്ക്ഡൗൺ ആരംഭിക്കുക. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്ത് കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ആറു പേർ വാക്‌സിൻ സ്വീകരിച്ചിരുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് പേർ ഓരോ ഡോസും മറ്റ് രണ്ട് പേർ രണ്ട് ഡോസും സ്വീകരിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

NSW ഫ്രണ്ട്സ് ബബിൾ
NSWൽ വീടുകളിൽ മൂന്ന് പേരടങ്ങുന്ന ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് അനുവദിക്കും. കുട്ടികൾക്ക് ഒരുമിച്ചുകൂടാനുള്ള അവസരമൊരുക്കുന്നതിനാണിത്.
വീട്ടിലുള്ള മുതിർന്നവർ എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇത് അനുവദിക്കുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇത് പ്രാബല്യത്തിൽ വരും.
പതിനെട്ട് വയസോ താഴെയോ പ്രായമുള്ളവർക്ക് ഇതുവഴി പഠനത്തിനും വിനോദത്തിനുമായി വീടുകളിൽ ഒത്തുകൂടാൻ അനുവാദമുണ്ടാകും. മൂന്ന് സുഹൃത്തുക്കൾക്കാണ് ഒരുമിച്ച്കൂടാൻ അനുവാദമുണ്ടാകുക.
ബബിളിലുള്ളവർ അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലും ഒരേ പ്രാദേശിക സർക്കാർ മേഖലയിൽ നിന്നുമായിരിക്കണം എന്നാണ് നിർദ്ദേശം.
കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

