കൊവിഡ് നിർദ്ദേശ ലംഘനങ്ങൾക്ക് പിഴ അടക്കാൻ ബുദ്ധിമുട്ടുന്നവർ ഏറെ; ഭൂരിഭാഗം ഫൈനും അടച്ചിട്ടില്ലെന്ന് അധികൃതർ

ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച നിരവധി പേർ പിഴ അടക്കാൻ വെല്ലുവിളി നേരിടുന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഭൂരിഭാഗം ഫൈനുകളും അടച്ചിട്ടില്ല എന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

News

Source: SBS

ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ലഭിച്ച പിഴ അടക്കാൻ നിരവധിപേർ ബുദ്ധിമുട്ടുന്നതായി അധികൃതർ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ മാത്രം 2021 ജൂൺ മുതൽ സെപ്റ്റംബർ വരെ 24 മില്യൺ ഡോളർ പിഴയിനത്തിൽ അടക്കാനുള്ളതായാണ് കണക്കുകൾ. എന്നാൽ 1.6 മില്യൺ ഡോളർ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കൊറോണവൈറസ് പ്രതിരോധവുമായി ബന്ധമുള്ള നാല് മില്യൺ ഡോളർ ഫൈനുകളിൽ പകുതി മാത്രമാണ് ലഭച്ചിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഒട്ടേറെ പേർ പിഴ അടക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് പിഴ ലഭിച്ചവർക്ക് നിയമോപദേശം നൽകി സഹായിക്കുന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയും മറ്റ് കാരണങ്ങളും ഉണ്ടെന്ന് ഇവർ പറയുന്നു.

2020 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെയുള്ള ഫൈൻസ് വിക്ടോറിയ കണക്കുകൾ പ്രകാരം 55 മില്യൺ ഡോളർ അടച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

ഈ കാലയളവിൽ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ 39,000 നോടീസുകൾ നൽകിയിട്ടുള്ളതായാണ് കണക്കുകൾ. എന്നാൽ 5.7 മില്യൺ ഡോളർ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. 65 ശതമാനം ഫൈനുകളും പിഴയടക്കാനുള്ള അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
യുവാക്കളിൽ പലരും ഫൈനുകൾക്കെതിരെ നിയമോപദേശം തേടാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.
യുവാക്കളിൽ ചെറിയൊരു ശതമാനം പേർ മാത്രമാണ് ഫൈനുകൾ അടക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം തേടാറുള്ളതെന്നാണ് 'യൂത്ത് ലോ' നിയമ കേന്ദ്രത്തിലെ മനുഷ്യാവകാശ വക്താവ് ടിഫനി ഓവറോൾ ചൂണ്ടിക്കാട്ടിയത്.

ഫൈനുകൾക്കെതിരെ നിവേദനം നൽകുന്നതിനുള്ള നിലവിലെ സംവിധാനം സങ്കീര്‍ണ്ണമാണെന്ന് കരുതുന്ന നിരവധിപേരിൽ ഒരാളാണ് ടിഫനി.

ഈ സംവിധാനം കൂടുതൽ ന്യായമായ ഒന്നായി മാറ്റുന്നതിനുള്ള അവലോകനം ആവശ്യമാണെന്ന് ഫൈൻസ് വിക്ടോറിയയോട് ടിഫനി നിർദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ചവരിൽ പിഴ അടക്കാൻ കൂടുതൽ സമയം ആവശ്യമുള്ളവർക്ക് ഇതിനായി അധികൃതരെ സമീപിക്കാൻ കഴിയുമെന്ന് വിക്ടോറിയ പോലീസ് വ്യക്തമാക്കി. ഇതിന് അർഹതയുള്ളവർക്ക് പെയ്‌മെന്റ് പ്ലാനിലുള്ള അപേക്ഷ നൽകുകയോ കൂടുതൽ കാലാവധി ആവശ്യപ്പെടുകയോ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിൽ പിഴ അടക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സാവകാശം ലഭിക്കാനുള്ള മാർഗങ്ങൾ വിക്ടോറിയ പോലീസിനെ ബന്ധപ്പെട്ടാൽ അറിയാൻ കഴിയുമെന്ന് സംസ്ഥാന ജസ്റ്റിസ് ഡിപ്പാർട്മെന്റും പറഞ്ഞു.

എന്നാൽ പിഴ അടക്കുന്നത് ഒഴിവാക്കാൻ കഴിയില്ല എന്ന കാര്യവും എല്ലാ കടങ്ങളും ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യ നിർദ്ദേശങ്ങൾ മനപ്പൂർവ്വം ലംഘിക്കുന്നവർക്ക് പിഴ അടക്കുന്നതിൽ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂ സൗത്ത് വെയിൽസിൽ നോടീസ് ലഭിച്ച ശേഷം പിഴ അടക്കാൻ 21 ദിവസമാണ് സമയം നൽകിയിരിക്കുന്നത്.

പിഴ അടക്കാൻ നിർദ്ദേശം ലഭിച്ചിരിക്കുന്നവർക്ക് ഇതിനെതിരെ നിവേദനം നൽകാൻ അവസരമുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. റവന്യൂ ന്യൂ സൗത്ത് വെയിൽസിനോട് ഇളവ് ആവശ്യപ്പെടുകയോ കോടതിയിൽ വാദിക്കുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

പൊതു ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ന്യൂ സൗത്ത് വെയിൽസിൽ 11,000 ഡോളർ പിഴയോ ആറു മാസം തടവോ ആണ് പരമാവധി നൽകാവുന്ന ശിക്ഷയെന്ന് ന്യൂ സൗത്ത് വെയിൽസ് അധികൃതർ കൂട്ടിച്ചേർത്തു.

ആരോഗ്യ നിർദ്ദേശ ലംഘനം തുടരുന്ന ഓരോ ദിവസവും 5,500 ഡോളർ അധിക പിഴ ബാധകമാകാം എന്നും അധികൃതർ വ്യക്തമാക്കി.

നോടീസ്‌ പുനപരിശോധിക്കാനുള്ള അപേക്ഷ ഉദ്യോഗസ്ഥർ പരിഗണിക്കുമെന്നും ചില സന്ദർഭങ്ങളിൽ കോടതിയിൽ ഇതിനായി വാദിക്കേണ്ടി വരാമെന്ന കാര്യവും ക്രിമിനിൽ ഡിഫെൻസ് അഭിഭാഷകനായ മറിക്കാർ കപിലി ചൂണ്ടിക്കാട്ടി.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service