ന്യൂ സൗത്ത് വെയിൽസിൽ കൊറോണബാധിതരുടെ എണ്ണം 1405 ആയി ഉയർന്നെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
186 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ആകെ സ്ഥിരീകരിച്ച കേസുകൾ 3000 കടന്നിട്ടുണ്ട്. 13 പേർ മരിക്കുകയും ചെയ്തു.
NSWൽ തുടർച്ചയായ രണ്ടാം ദിവസമാണ് പുതുതായി കണ്ടെത്തുന്ന കേസുകളിൽ നേരിയ കുറവുണ്ടാകുന്നത്. വ്യാഴാഴ്ച 190 പേർക്കായിരുന്നു പുതുതായി രോഗം കണ്ടെത്തിയത്. ബുധനാഴ്ച ഇത് 211 ആയിരുന്നു.
1405 കേസുകളിൽ 877 പേർക്കും രോഗം ബാധിച്ചിരിക്കുന്നത് വിദേശത്തു നിന്നാണ്. 278 പേർക്ക് മറ്റു രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

NSW Premier Gladys Berejiklian (right) with State Emergency Operations Controller Gary Worboys delivers a health update on COVID-19 in Sydney, Source: AAP
എന്നാൽ 145 പേർക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യം അറിയില്ലെന്നും, ഇത് ആശങ്ക പടർത്തുന്നതാണെന്നും പ്രീമിയർ പറഞ്ഞു.
കൃത്യമായ സ്രോതസ് അറിയാതെ സാമൂഹിക വ്യാപനമുണ്ടാകുന്നത് മറ്റു കേസുകളെക്കാൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ കെറി ചാന്റും വ്യക്തമാക്കി.
ഓൺ ദ സ്പോട്ട് പിഴ
കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച ഐസൊലേഷൻ നിയന്ത്രണങ്ങളും സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിയന്ത്രണങ്ങളും തെറ്റിക്കുന്നവർക്ക് ഉടനടി പിഴശിക്ഷ നൽകിത്തുടങ്ങിയെന്നും പ്രീമിയർ അറിയിച്ചു.
സിഡ്നിയിലെ ഒരു മസാജ് പാർലറിൽ നിന്ന് 5,000 ഡോളർ പിഴയീടാക്കി. പൊലീസ് പട്രോളിംഗിനിടെ പാർലർ തുറന്ന് പ്രവർത്തിക്കുന്നത് കണ്ടതോടെയാണ് ഇത്.
മസാജ് പാർലറുകളും ബ്യൂട്ടി പാർലറുകളും അടച്ചിടണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ബാർബർ ഷോപ്പുകളിലും ഹെയർ സലൂണുകളിലും ഒരാൾക്ക് 30 മിനിട്ട് എന്ന സമയപരിധി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പിന്നീട് പിൻവലിച്ചു.
ഈ മസാജ് പാർലറിലെ മൂന്നു ജീവനക്കാർക്ക് 1000 ഡോളർ വീതം പിഴയടക്കാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
ലേക്ക് മക്വാറിയിലെ ഒരു 65കാരിക്കും 1000 ഡോളർ പിഴയടക്കാനുള്ള നോട്ടീസ് നൽകി. സ്വയം ഐസൊലേറ്റ് ചെയ്യണം എന്ന നിയന്ത്രണം ലംഘിച്ചതിനാണ് ഇത്.
കൂടുതൽ ലോക്ക്ഡൗൺ ചർച്ച ചെയ്യും
വൈറസ് ബാധ കൂടുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നടപടികൾ ശക്തമാക്കണമെന്ന് ഇന്നു ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെടും.
ദേശീയ തലത്തിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നില്ലെങ്കിൽ ഒറ്റയ്ക്ക് മുന്നോട്ടുപോകാൻ തയ്യാറാണെന്ന് ന്യൂ സൗത്ത് വെയിൽസ് യോഗത്തിൽ അറിയിക്കും. വിക്ടോറിയയും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്.
എന്നാൽ ലോക്ക്ഡൗൺ ശക്തമാക്കിയാലും അവശ്യസാധനങ്ങൾ ലഭ്യമാകുന്നുണ്ട് എന്ന കാര്യം സർക്കാർ ഉറപ്പാക്കുമെന്നും, ജനങ്ങൾ അതേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.