വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുൺ കമലാസനനും എതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നത് ജൂറി പൂർത്തിയാക്കിയത്.
അരുൺ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂർത്തിയാക്കിയിരുന്നു. സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയിൽ പ്രധാനമായും പരിശോധിച്ചത്.
സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികൾ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയത് .
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിക്കുന്നത്.
കൊലപാതകം നടത്തിയിട്ടില്ല
സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നൽകിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂർണമായും നിഷേധിച്ചു.
"എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ കൊലപാതകം നടത്തിയിട്ടില്ല" എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.
സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.
അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാൻ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നൽകിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നൽകിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയിൽ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു.
അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവർ തമ്മിൽ തർക്കമുണ്ടായാതായി ചോദ്യം ചെയ്യലിൽ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബർ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണർന്ന സോഫിയ, സാം അനക്കമില്ലാതെ നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു.
അരുൺ നല്ല സുഹൃത്ത്
അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും പോലീസ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തന്റെ കോളേജ് പഠന കാലം മുതൽ അരുണിനെ അറിയാമെന്നും അരുൺ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നുവെന്നുമാണ് സോഫിയ ഇതിന് മറുപടി പറഞ്ഞത്.
"വിഷമഘട്ടങ്ങളിൽ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുൺ. അരുണിന് വർഷങ്ങൾക്ക് മുൻപേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പ്രണയ വിവാഹം തന്റെ കുടുംബത്തിൽ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടർന്നാൽ മതി എന്നാണ് താൻ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാൽ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാൽ അദ്ദേഹത്തിന് അതിൽ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല. " സോഫിയ പറഞ്ഞു.
അരുൺ കമലാസനനും കേസിൽ കുറ്റം നിഷേധിച്ചിരുന്നു. വിചാരണ നടപടികൾ തുടരുകയാണ്.

